നടിയെ ആക്രമിച്ച കേസ്; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും, ദിലീപിനു ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

പൊലീസോ ദിലീപോ? ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

aparna| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (08:16 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. കേസിൽ കുറ്റപത്രം അങ്കമാലി കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ചില സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് കരുതുന്നു.

അതേസമയം, പള്‍സര്‍ സുനിയുടെ നിലപാട് മാത്രമാണ് നിലവില്‍ ഈ കേസില്‍ ദിലീപിന് എതിരായുള്ള പ്രധാന സംഗതി എന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. ദിലീപിന്‍റെ ആവശ്യപ്രകാരമാണ് പള്‍സര്‍ സുനി ഈ കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്‍റെ പക്കലില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു.

കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ദിലീപിനെതിരെ വരാന്‍ സാധ്യതയുള്ള എല്ലാ തെളിവുകളും ഒരുമിച്ചുകൊണ്ടുവരാന്‍ ധൃതിപിടിച്ച് പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇതൊന്നും ഈ കേസില്‍ ദിലീപിനെ കുടുക്കാന്‍ മതിയാവില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പൊലീസിന് കഴിയുമോയെന്ന സംശയവും വ്യാപകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :