കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിച്ച് പിണറായി; ചെങ്ങന്നൂർ ഫലം എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടി

കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിച്ച് പിണറായി

കെ എസ് ഭാവന| Last Modified വെള്ളി, 1 ജൂണ്‍ 2018 (16:49 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെവിന്റെ കൊലപാതകവും ചെങ്ങന്നൂർ തെരഞ്ഞെടുപ്പും ചേർത്ത് സർക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പല ചാനലുകളും. കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായിരുന്നത് ഇതിന് ആക്കം കൂട്ടുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാൽ പൊലീസുകാർ കെവിന്റെ കേസിൽ അനാസ്ഥ കാണിക്കുകയായിരുന്നുവെന്നാണ് ചാനലുകൾ ബ്രേക്കിംഗ് ന്യൂസ് കൊടുത്തിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായാണ് പലരും കെവിന്റെ മരണത്തെ കണ്ടത്. ഇത് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചിലർ കണക്കുകൂട്ടിയിരുന്നു. "2017 ഒക്‌ടോബർ 11 വേങ്ങര ഉപതെരഞ്ഞെടുപ്പ് - ഉമ്മൻ ചാണ്ടിയെ പ്രതിയാക്കി സോളാർ അന്വേഷണം പ്രഖ്യാപിച്ച് പിണറായി. 2018 മെയ് 28 ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് - ദുരഭിമാനക്കൊലയിലെ പൊലീസ് പങ്കാളിത്തത്തിൽ പ്രതിക്കൂട്ടിലായി പിണറായി. വേങ്ങരയിൽ കൊടുത്താൽ കോട്ടയത്തൂടെ ചെങ്ങന്നൂരിൽ കിട്ടു"മെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമെടുപ്പിക്കുന്ന തരത്തിലായിരുന്നു ചെങ്ങന്നൂരിന്റെ ഫലപ്രഖ്യാപനം. കെവിന്റെ കൊലപാതകം സർക്കാരിനെതിരെ തിരിയുമെന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന സംസാരം. എന്നാൽ മാധ്യമങ്ങളെല്ലാം പിണറായി സർക്കാരിനെതിരെ തിരിഞ്ഞപ്പോഴും അതിനെല്ലാം തിരിച്ചടിയായിട്ടായിരുന്നു ചെങ്ങന്നൂരിൽ സജി ചെറിയാന് ലഭിച്ച വൻഭൂരിപക്ഷം. റെക്കോർഡിട്ട് വിജയം കൈവരിച്ചപ്പോഴും ഇതേ മാധ്യമങ്ങൾ തന്നെ അതും ഏറ്റെടുത്തു.

ചെങ്ങന്നൂരിൽ സി പി എമ്മിന് തിരിച്ചടി പ്രതീക്ഷിച്ച് പ്രചാരണങ്ങൾ നടത്തിയവർക്കെല്ലാം ജനവിധി ഇരുട്ടടിയായി മാറുകയായിരുന്നു. പിണറായി സർക്കാരിനെതിരെ തിരിയാൻ കിട്ടിയ അവസരം പാഴാക്കാതെ വാർത്തകൾ കൊടുത്തവർക്കു തന്നെ പിന്നീട് അത് തിരുത്തിപ്പറയേണ്ട സ്ഥിതിവന്നു. കെവിൻ വധക്കേസിൽ പിന്നീട് നൽകിയ വാർത്തകൾ ഇതിന് ഉദാഹരണവുമാണ്. കെവിൻ കൊലപാതക കേസിൽ മുഖ്യമന്ത്രി കാര്യക്ഷമമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പല മാധ്യമങ്ങളും തടിയൂരിയത്. എല്ലാ ആക്ഷേപങ്ങളും മറികടന്ന് ചെങ്ങന്നൂരിൽ സജി ചെറിയാൻ റെക്കോഡിടണമെങ്കിൽ അത് തീർത്തും പിണറായി സർക്കാരിന്റെ ഭരണത്തിന്റെ ഫലം തന്നെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :