87 രൂപയ്ക്ക് കോഴിയിറച്ചി വിൽക്കാനാകില്ലെന്ന് വ്യാപാരികള്‍; വ്യാപാരികളുടെ തീരുമാനം സര്‍ക്കാറിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് :തോമസ് ഐസക്ക്

തിങ്കളാഴ്ച മുതൽ കേരളത്തിൽ കോഴിയിറച്ചി ഇല്ല !

ആലപ്പുഴ| AISWARYA| Last Modified ഞായര്‍, 9 ജൂലൈ 2017 (10:34 IST)
സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം തങ്ങള്‍ക്ക് കോഴിയിറച്ചി വില്‍ക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് കോഴി വ്യാപാരികൾ ജൂലായ് 10 തിങ്കളാഴ്ച മുതൽ കടകൾ അടച്ചിടും. കോഴിവില ഏകീകരിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ആലപ്പുഴയിൽ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതൽ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ കോഴി വ്യാപാരികൾ തീരുമാനിച്ചത്. കോഴിയിറച്ചി ഒരു കിലോയ്ക്ക് 87 രുപ നിരക്കില്‍ വില്‍ക്കണമെന്നായിരുന്നു സര്‍ക്കാ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന്
പൗൾട്രി ഫെഡറേഷൻ കർശന നിലപാട് സ്വീകരിച്ചതോടെയാണ് ആലപ്പുഴയിലെ ചർച്ച പരാജയപ്പെട്ടത്.

അതേസമയം ഒരു കിലോയ്ക്ക് 100 രൂപയെങ്കിലുമാക്കി വില പുതുക്കി നിശ്ചയിക്കണമെന്നാണ് പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടത്. എന്നാൽ 14 ശതമാനം നികുതി കുറച്ചപ്പോൾ 40 ശതമാനം വർദ്ധനവാണുണ്ടായതെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രിയും നിലപാടെടുത്തു.

കോഴി വ്യാപാരികളുടെ തീരുമാനം സര്‍ക്കാറിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേരളത്തിലെ ചില മൊത്തവ്യാപാരികളുടെ പ്രത്യേക താൽപ്പര്യമാണ് ഈ സമ്മർദ്ദത്തിന് പിന്നിലെന്നും, കോഴിക്കടത്തും വിൽപ്പനയുമായും ബന്ധപ്പെട്ട കേസുകൾ പ്രത്യേക താത്പര്യത്തോടെ പരിഗണിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :