4 കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴവാങ്ങി, വിവരം പുറത്തുപറയരുതെന്ന് അപേക്ഷിച്ച് കാലുപിടിച്ചു; പുതിയ ശബ്‌ദരേഖയുമായി ബിജു രമേശ്

ബിജു രമേശ്, ബാര്‍ കോഴ, മാണി, ജോസ് കെ മാണി, ജോണ്‍ കല്ലാട്ട്, രാജ്കുമാര്‍
തിരുവനന്തപുരം| Last Updated: ബുധന്‍, 28 ജനുവരി 2015 (19:20 IST)
ബാര്‍കോഴക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുകളുമായി ബിജു രമേശ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ ശബ്ദരേഖയാണ് ബിജു രമേശ് പുറത്തുവിട്ടത്. അസോസിയേഷന്‍ യോഗത്തിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്. നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയതായി ശബ്‌ദരേഖയില്‍ പറയുന്നു.

കെ എം മാണിയെക്കുറിച്ച് കോഴയാരോപണം വന്നപ്പോള്‍ തന്നെ കോഴവാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാര്‍ കാലുപിടിച്ച് അപേക്ഷിച്ചതുകൊണ്ടാണ് പേരുകള്‍ വെളിപ്പെടുത്താതിരുന്നതെന്ന് രാജ്കുമാര്‍ ഉണ്ണി പറയുന്നതായാണ് ശബ്‌ദരേഖയിലുള്ളത്. കോടതിവിധി ബാറുടമകള്‍ക്ക് അനുകൂലമാകുകയും സര്‍ക്കാര്‍ അതിനെതിരെ അപ്പീല്‍ പോകുകയും ചെയ്താല്‍ കോഴവാങ്ങിയ മറ്റ് മന്ത്രിമാരുടെ പേരുകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടുമെന്നും ഈ ശബ്‌ദരേഖയില്‍ രാജ്കുമാര്‍ ഉണ്ണി പറയുന്നു.

ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് രാജ്കുമാര്‍ ഉണ്ണി സംസാരിക്കുന്നതിന്‍റെ ശബ്‌ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക യു ഡി എഫ് യോഗം നടക്കുന്ന സമയത്താണ് ശബ്ദരേഖ ബിജു രമേശ് പുറത്തുവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മറ്റ് ബാറുടമകളെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും താനും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :