സംസ്ഥാനത്ത് 68 ശതമാനം പോളിംഗ്

തിരുവനന്തപുരം| WEBDUNIA|
PTI
PTI
സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു. അവസാ‍ന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം- 59%, കോഴിക്കോട്- 60%, ആലപ്പുഴ- 62%, കോട്ടയം- 61%, ഇടുക്കി- 59%, ആറ്റിങ്ങല്‍- 58%, വയനാട്- 31%, എറണാകുളം- 61%, മാവേലിക്കര- 59%, കണ്ണൂര്‍ - 64%, ചാലക്കുടി- 63%, മലപ്പുറം- 59%, പൊന്നാനി- 59%, പാലക്കാട്- 62%, വടകര- 65%, കാസര്‍കോഡ്- 62%, കൊല്ലം- 59%, ആലത്തൂര്‍- 61%, തൃശൂര്‍- 59%, പത്തനംതിട്ട- 60% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം വടകരയിലും ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്. ഓച്ചിറയില്‍ 42, 43, 49 ബൂത്തുകളിലെ വോട്ടെടുപ്പ് വോട്ടിംഗ് മെഷീനിലെ തകരാര്‍ മൂലം ഒന്നര മണിക്കൂറോളം വൈകി.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഇരുപത് മണ്ഡലങ്ങളിലായി മൊത്തം 269 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. 20,476 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം തന്നെ ആദ്യ മണിക്കൂറികളില്‍ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എകെ ആന്റണി ജഗതിയിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിണറായിയിലും രമേശ് ചെന്നിത്തല മാവേലിക്കരയിലും എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി കാസര്‍ഗോഡ് കല്യാശേരിയിലും മാ‍ത്യു ടി തോമസ് തിരുവല്ലയിലും വോട്ട് രേഖപ്പെടുത്തി.
പ്രശ്നസാധ്യതയുളള ബുത്തുകളില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളം കൂടാതെ ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ഉത്തര്‍പ്രദേശില്‍ 10ഉം ബിഹാറില്‍ ആറും മഹാരാഷ്ട്രയില്‍ 10ഉം ഒഡീഷയില്‍ 10ഉം മധ്യപ്രദേശില്‍ ഒമ്പതും ഝാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു.

ഇരുപത് മണ്ഡലങ്ങളിലായി രണ്ട്‌കോടി നാല്‍പ്പത്തിരണ്ട് ലക്ഷത്തി അന്‍പത്തോരായിരത്തി തൊളളായിരത്തി നാല്‍പ്പത്തി രണ്ട് വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. ഇതില്‍ സ്ത്രീ വോട്ടര്‍മാര്‍മാരാണ് കൂടുതല്‍. ഒരുകോടി ഇരുപത്തഞ്ച് ലക്ഷത്തി അന്‍പത്തേഴായിരത്തി 439 ആണ് സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കുടുതല്‍ വോട്ടര്‍മാരുളളത് പത്തനംതിട്ട മണ്ഡലത്തിലാണ്.

ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, ഛണ്ഡീഗഡ്, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഓരോ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പാണ്. ഒഡീഷയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റിലും ഇന്നാണ് വോട്ടെടുപ്പ്. ഏകദേശം ഒരുമാസക്കാലമായി നടന്ന ശക്തമായ പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്.

എല്ലാ പോളിംഗ് ബുത്തുകളിലുമായി മൊത്തം 30795 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. എതെങ്കിലും വോട്ടിങ്ങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗിക്കുന്നതിനായി കൂടതല്‍ യന്ത്രങ്ങള്‍ കരുതിയിട്ടുമുണ്ട്. പതിനാറാം ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 269 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 20 പേര്‍ മത്സര രംഗത്തുളള തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 15 സ്ഥാനാര്‍ഥികളില്‍ കുടുതല്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യുണിറ്റുകള്‍ വീതമുണ്ടാകും.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിലാണ് രണ്ട് ബാലറ്റ് യുണിറ്റുകള്‍ ഉപയോഗിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പ്രശ്‌നസാധ്യതയുളള ബൂത്തുകളില്‍ കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 52000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 73.37ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ് ശതമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :