രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത് മദ്യ നയത്തിനെതിരെയുള്ള യുഡിഎഫിന്റെ സമരം: ഷിബുബേബി ജോണിനെ പിന്തുണച്ച് കെ. മുരളീധരന്‍

ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറ്റിയത് മദ്യനയമാണെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 10 ജൂണ്‍ 2017 (11:16 IST)
യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എംഎല്‍എ. യു.ഡി.എഫിന്റെ മദ്യ നയം വിജയമോ അല്ലോയോ എന്ന കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടകര്യമില്ലെന്നും ഈ നയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ടി വന്ന സ്ഥിതിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പുതിയ മദ്യനയത്തില്‍ വ്യക്തിപരമായി ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങളോട് താനും യോജിക്കുന്നു. അതേസമയം കാര്യമായ സമരം യുഡിഎഫ് മദ്യനയത്തിനെതിരെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന ഒരു സമരം പോലും വിജയിച്ചിട്ടില്ല. അതുപോലെയാവരുത് മദ്യ നയത്തിനെതിരെയുള്ള സമരമെന്നും മുരളീധരന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. മദ്യനയത്തില്‍ യുഡിഎഫിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ വിശദമാക്കി.

ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂലൈ മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണ് എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍എസ്പി(ബി) നേതാവ് ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇടത് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് വ്യക്തമാക്കിയ ഷിബു ബേബി ജോണ്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :