മറ്റൊരു മിഷേല്‍? റിന്‍സിക്കും വേണം നീതി - ‘പ്രമുഖ’ അല്ലാത്തതോ ഇവള്‍ ചെയ്ത കുറ്റം?

റിന്‍സിക്ക് നീതി നിഷേധിക്കപ്പെടുന്നതിന്റെ കരണമിതോ?

പത്തനാ‌പുരം| aparna| Last Updated: ശനി, 12 ഓഗസ്റ്റ് 2017 (15:05 IST)
പത്തനാപുരം പിറവ‌ന്തൂരില്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല. വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുവിന്റെ മകള്‍ റിന്‍സിയെയാണ് രണ്ടാഴ്ച മുമ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു റിന്‍സി.

റിന്‍സിയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഇതാണ് റിന്‍സിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കരുതാന്‍ കാരണം.

സംഭവദിവസം രാവിലെ റിന്‍സിയുടെ അമ്മയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ കഴുത്തില്‍ കയര്‍കെട്ടി മുറുക്കിയത് സമാനമായ പാടുകള്‍ കാണപ്പെട്ടിരുന്നു. അതോടൊപ്പം, കിടപ്പ് മുറിയുടെ വാതിലും മുറിയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന വാതിലും തുറന്നു കിടക്കുകയായിരുന്നു. റിന്‍സി അണിഞ്ഞിരുന്ന മാലയും നഷ്ട്ടപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു.

അന്വേഷണത്തില്‍ യാതോരു പുരോഗതിയുമില്ലെന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറണം എന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. "പ്രമുഖ" അല്ലാത്തതിനാല്‍ റിന്‍സിയുടെ മരണത്തെ സംബന്ധിച്ച് വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങളും തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുന്‍പ് ഏറണാകുളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയുടെ അവസ്ഥ തന്നെയാകുമോ റിന്‍സിക്കുമെന്ന സംശയം നാട്ടുകാരില്‍ ഉണ്ട്. ഈ അവസ്ഥ റിന്‍സിക്കുണ്ടാകാതിരിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ #justice_for_rincy എന്ന ക്യാപെയിന്‍ നാട്ടുകാര്‍ തുടങ്ങിയിട്ടുണ്ട്. മിഷേല്‍ കേസിന്‍റെ ദുരൂഹത നീക്കാന്‍ ഇതുവരെ പോലീസ്നു കഴിഞ്ഞിട്ടില്ല.

(വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: സോഷ്യല്‍ മീഡിയ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :