നടി കനിഞ്ഞിട്ടും കാര്യമുണ്ടായില്ല, അജു വര്‍ഗീസിന് കിട്ടിയത് എട്ടിന്റെ പണി; എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

നടിയുടെ പേരു വെളുപ്പെടുത്തിയ കേസില്‍ അജു വര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി| AISWARYA| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:08 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേരു വെളുപ്പെടുത്തിയ കേസില്‍ അജു വര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. നടിയുമായി ഒത്തുതീര്‍പ്പായത് കൊണ്ടുമാത്രം എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഈ വിഷയം രണ്ട് വ്യക്തികള്‍ തമ്മിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയച്ചു. കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് ഫേസ്‌ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വർഗീസ് ഹൈക്കോടതിയില്‍ ഹർജി നൽകിയിരുന്നു.

അജു വര്‍ഗീസ് തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും, അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്നും വ്യക്തമാക്കി അക്രമണം നേരിട്ട നടി സമര്‍പ്പിച്ച സത്യവാങ്മൂലവും ഹർജിക്കൊപ്പം അജു വര്‍ഗീസ് സമർപ്പിച്ചിട്ടുണ്ടായിരുന്നു.

കളമശേരി പൊലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു. സൈബര്‍ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്താനാണ് ഫോണ്‍ പൊലീസ് പിടിച്ചെടുത്തത്. പരിശോധനയ്‌ക്കും തെളിവ് ശേഖരിക്കാനുമാണ് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :