നടിയുടെ കേസ്; മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കിയിരുത്തി ഇങ്ങനെയെല്ലാം ചെയ്യുന്നതാര്? - രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്

ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ്

aparna| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (16:01 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ് എം എല്‍ എ. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് ബി സന്ധ്യയ്ക്കെതിരെ പി സി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിവാദമായ കേസുകളില്‍ ആരോപണ വിധേയരായ ഉദ്യാഗസ്ഥരെ തന്നെ ആ കേസിന്റെ അന്വേഷണ ചുമതലയേല്‍പ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയേയും, ദിലീപ് വിഷയത്തിൽ താൻ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതി, ദിലീപിന്റെ അമ്മ നല്‍കിയ പരാതി എന്നിവയില്‍ നടപടി കൈക്കൊള്ളാത്തതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പി.സി ജോർജ് എഴുതിയ കത്തിന്റെ പൂര്‍ണരൂപം:

ബഹു. മുഖ്യമന്ത്രി

കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്യുന്ന ഏക കാര്യം ഒരു സിനിമാനടി കൊച്ചിയിൽ വച്ച് ആക്രമിക്കപ്പെട്ടതും അതിന്റെ തുടർച്ചയായിട്ടുണ്ടായ സംഭവ വികാസങ്ങളുമാണ്. ഇത്തരം ചർച്ചകളിൽ ഏറ്റവുമധികം ആരെങ്കിലും ഒരാൾ സന്തോഷിക്കുന്നുണ്ടെങ്കിൽ അത് അങ്ങാണെന്ന നല്ല ബോധ്യവും എനിക്കുണ്ട്. കാരണം ഭരണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലേക്കും ജനങ്ങളുടെ ശ്രദ്ധ ഇത്തരം ചർച്ചകളെ തുടർന്ന് ഉണ്ടാകാത്തതുകൊണ്ട് അങ്ങ് ആസ്വദിക്കുന്ന ആനന്ദം ഒരു ജനപ്രതിനിധിയെന്ന നിലയിൽ എനിക്ക് മനസിലാകുമെന്ന് അങ്ങേക്കറിയാമല്ലോ.

അങ്ങയുടെ അത്തരം ആനന്ദത്തിനിടയിലാണ് എനിക്കുള്ള സംശയങ്ങൾ അങ്ങയുടെ മുന്നിൽ ഞാൻ ഉന്നയിക്കുന്നത്. പുട്ടിനു പീരയെന്ന നിലയിൽ ഈ സംശയവും അങ്ങേക്ക് ആനന്ദദായകമാകും, സംശയമൊന്നുമില്ല.

സഖാവെ

കാര്യം നമ്പർ 1.

കൊച്ചിയിൽ ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ പൾസർ സുനി എന്ന ക്രിമിനലിനെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് നാളിതുവരെ നടത്തിയ ഓപ്പറേഷനുകളിൽ വച്ച് ഏറ്റവും സാഹസികമായ ഓപ്പറേഷനിലൂടെയാണ് കോടതി മുറിക്കുള്ളിൽ നിന്നും പിടികൂടിയത്. ലോക പൊലീസിനു തന്നെ മാതൃകയായി മാറിയ പ്രശംസനീയ ആക്‌ഷനായിരുന്നു അത്. നമ്മുടെ പൊലീസ് നിർമിച്ച എസ് കത്തിക്കൊപ്പം ആ ആക്‌ഷനും ചരിത്രത്തിൽ കയറുകയും ചെയ്തു. അതിനുശേഷം ഈ പൾസർ സുനി കാക്കനാട് ജയിലിൽ വച്ച് മറ്റൊരു തടവുകാരനെക്കൊണ്ട് ഒരു കത്തെഴുതിച്ചു. ആ കത്തിൽ നിയമ വിരുദ്ധമായി ജയിൽ മുദ്ര പരിപ്പിച്ച പുറത്തേക്കു വിട്ട ജയിൽ സൂപ്രണ്ടിന്റെ നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ ഒരു പരാതി അങ്ങേക്ക് നൽകിയിരുന്നു.‌

കാര്യം നമ്പർ 2

കേരളാ പൊലീസിലെ സീനിയർ ഐ പി എസ് ഓഫീസർ സന്ധ്യയെ കുറിച്ച് വളരെ ഗൗരവകരമായ മൂന്നു സംഭവങ്ങളിലുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചുള്ള സൂചനകളടങ്ങിയ ഒരു പരാതി നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയ്ക്കുള്ളിൽ വച്ച് ഞാൻ അങ്ങേക്കു നൽകി. ഒരു പ്രത്യേക സംഘത്തെക്കൊണ്ട് സന്ധ്യക്കെതിരായ എന്റെ പരാതി അന്വേഷിപ്പിക്കണമെന്നാണ് ഞാൻ അങ്ങയോട് ആ പരാതിയിൽ ആവശ്യപ്പെട്ടത്

എന്റെ ഈ രണ്ടു പരാതികൾക്കും വളരെ പ്രാധാന്യമുണ്ട്. കോടികളുടെ അവിഹിതമായ കൈ മാറ്റത്തിലും , കേരളത്തിലെ നാലു ജില്ലകളിൽ ക്രിമിനലുകളെ ഉപയോഗിച്ചുള്ള ഭൂമി പിടിച്ചെടുക്കലുകളിലും വേണ്ടപ്പെട്ടവർക്കുവേണ്ടി അവിഹിത സഹായങ്ങൾ ചെയ്യുവാനും നിയമം നടപ്പാക്കാനുള്ള പദവിയും അധികാരവും ദുർവിനിമയോഗം ചെയ്തുവെന്ന് എനിക്ക് ഉത്തമ ബോധ്യമുള്ള ഒരു മുതിർന്ന ഐപിഎസ് ഓഫീസർക്കും ജയിൽ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമെതിരെയാണ് സംസ്ഥാനത്തെ പരമോന്നത നിയമ നിർമ്മാണ സഭയിലെ അംഗം എന്ന നിലയിലുള്ള ചുമതലാബോധത്തോടെ ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രിയായ അങ്ങേക്ക് പരാതി നൽകിയത്.

ഈ രണ്ടു പരാതികളിലും എനിക്കൊരു മറുപടി പോലും അങ്ങോ അങ്ങയുടെ ഓഫീസോ നാളിതുവരെ നൽകിയിട്ടില്ല. ഇത്തരമൊരു സമീപനം ഒരു എം എൽ എ നൽകുന്ന പരാതികളിൽ ഇതിനു മുൻപ് കേട്ടു കേൾവിയില്ലാത്തതാണ്.

അങ്ങ് ഒരു പക്ഷേ ഈ പരാതികൾ അന്വേഷിക്കാൻ നിർദ്ദേശിച്ചിരിക്കാം. ഇതു കുറിച്ചപ്പോഴാണ് ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടത് അനിവാര്യമാകുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഈ കേസുമായി ബന്ധിപ്പിച്ച് കള്ളക്കേസുണ്ടാക്കി തന്റെ മകൻ സിനിമാനടൻ ദിലീപിനെ കുടുക്കാൻ ശ്രമിക്കുന്നതായി ദിലീപിന്റെ അമ്മ അങ്ങേക്ക് പരാതി നൽകിയത് അങ്ങ് ഓർക്കുന്നുണ്ടല്ലോ? ആ പരാതി അങ്ങ് ഐജി ക്ക് കൈമാറി, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയെതന്നെ അതായത് ആരാണോ ദിലീപിനെ കുടുക്കാൻ നോക്കുന്നത് അവരെതന്നെ ആ പരാതിയുടെ അന്വേഷണ ചുമതല ഏൽപ്പിക്കുകയാണ് ഡിജിപി ബെഹ്റ ചെയ്തത്. എങ്ങനുണ്ട്?

അതുപോലെ ഞാൻ നൽകിയ പരാതിയും അങ്ങ് അന്വേഷണത്തിനു കൈമാറിയോ? സന്ധ‍്യ ഐ പിഎസ്നെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ ഡിജിപി ബെഹ്റ സന്ധ്യയെയും ജയിൽ സൂപ്രണ്ടിനെതിരായ പരാതി അന്വേഷിക്കാൻ ജയിൽ ഡിജിപി പരാതിയിൽ ഞാൻ പ്രതി സ്ഥാനത്ത് പറഞ്ഞ അതേ ജയിൽ സൂപ്രണ്ടിനെയും ഏൽപ്പിച്ചുവോ എന്ന കാര്യം അങ്ങ് ഗൗരവമായി പരിശോധിക്കണം

കാരണം പൊലീസിനെ അന്ധമായി വിശ്വസിച്ച കെ കരുണാകരന്റെ പതനം പൊലീസിന്റെ സഹായം കൊണ്ടു തന്നെയായിരുന്നു. അന്നത്തെ പല പൊലീസ് പ്രമാണിമാരും അക്കാര്യത്തിൽ കരുണാകരനെ സഹായിച്ച് അദ്ദേഹത്തിന്റെ സൽപ്പേരും, രാഷ്ട്രീയ ജീവിതവും പാളേൽ‌ കിടത്തുന്നതിൽ നൽകിയ സമഗ്ര സംഭാവനകൾ ചെറുതൊന്നുമല്ല.

ആയതിനാൽ സഖാവെ

എഡിജിപി സന്ധ്യക്കെതിരായ പരാതി വളരെ ഗൗരവകരമാണ്. ഒരു സ്ത്രീ ഓഫീസർ ഈ വിധമൊക്കെ ആയിത്തീരും എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സിനിമാനടി നൽകിയ പരാതിയിൽ എനിക്കെതിരെ കേസെടുക്കുന്ന സാഹചര്യം സൃഷ്ടിച്ച അങ്ങ് അതേ നടിയുടെ പേര് വെളിപ്പെടുത്തിയ സിനിമാനടൻ കമലഹാസനെ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി സൽക്കരിച്ച് ഫാമിലി ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതും ദീർഘനാളായി നിയമസഭാംഗം ആയിരിക്കുന്ന ഞാൻ നൽകിയ പരാതി അവഗണിക്കുന്നതും പൊതു സമൂഹത്തിനിടയിൽ മോശമായ അഭിപ്രായം രൂപപ്പെടാൻ കാരണമാകുമെന്ന് പറയട്ടെ.

അതുപോലെതന്നെയാണ് ഒരു നടി ആക്രമിക്കപ്പെട്ടപ്പോൾ ഉണർന്നെണീറ്റ അങ്ങ് ഗംഗേശാനന്ദ എന്ന ഒരു സ്വാമി ഭീകരമായ ശാരീരിര ആക്രമണത്തിനു വിധേയനാവുകയും
തൽഫലമായി ലിംഗം ഛേദിക്കപ്പെടുകയും ചെയ്ത കേസിൽ ഉറക്കം നടിക്കുന്നത് നീതിയാണോ? ആക്രമണത്തിനു വിധേയമയായ ആ സിനിമാനടി സംഭവത്തിനു ശേഷം പതറാതെ പരാതിയുമായി രംഗത്ത് വരാൻ ധൈര്യം കാണിച്ച് മാതൃകയായി. ഗംഗേശാനന്ദ എന്ന ആ സ്വാമി ഗുരുതരാവസ്ഥയിൽ നരകയാതന അനുഭവിച്ച് ആശുപത്രിയിൽ ദിവസങ്ങളോളം കിടന്നു. ആ സ്വാമിക്കു നേരെയുണ്ടായ ആക്രമണം ഒരു പെൺകുട്ടിക്കു നേരെ ഉണ്ടായ ആക്രമണമാണെന്ന് അങ്ങയെ ധരിപ്പിക്കുകയും അങ്ങയെകൊണ്ട് ആ പെൺകുട്ടിക്കനുകൂലമായി പ്രസ്താവനയിറക്കിച്ച് അങ്ങയുടെ മാനം കപ്പലു കയറ്റിയത് നിസ്സാരമാണോ?

ബഹു മുഖ്യമന്ത്രി?

സ്വാമി ഗംഗേശാന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവം ചെമ്പഴന്തിയിൽ എഡിജിപി സന്ധ‌്യയും ചില ക്രിമിനലുകളും ചേർന്ന് നടത്തിയ ഭൂമി കയ്യേറ്റത്തെ സ്വാമി ചെറുത്തതിന്റെ പ്രതികാരമായിരുന്നു എന്ന ആരോപണം ശക്തമാണ്. അത് ഗൗരവതരവുമാണ്. അതിന്റെ ആസൂത്രകയും നടത്തിപ്പുകാരിയുമായ ആൾക്ക് തന്നെ ആ കേസിലും അന്വേഷണ ചുമതല! പ്രമാദമായ ഇത്തരം കേസുകളിൽ അന്വേഷണ ചുമതല ഏൽപ്പിക്കുന്നതൊക്കെ അങ്ങ് അറിഞ്ഞു ചെയ്യുന്നതാണോ ബഹു മുഖ്യമന്ത്രി? അതോ അങ്ങയെ റബ്ബർ സ്റ്റാമ്പാക്കിയിരുത്തി വേറാരേലും ചെയ്യുന്നതാണോ?

ഒന്നു കൂടി ആവർത്തിക്കട്ടെ. സന്ധ്യ ഐപിഎസിനെതിരായ പരാതി അത്യന്തം ഗൗരവമുള്ളതാണ്. അന്വേഷണത്തിൽ തെളിവുകൾ നൽകാൻ ഞാൻ തയാറുമാണ്.

വിശ്വസ്തതയോടെ

പി സി ജോർജ് എംഎൽഎ


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :