ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്

കൈരളി ചാനല്‍ ക്യാമറാമാനെതിരെ പീഡനത്തിന് കേസ്

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (10:44 IST)
ദലിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്. കൈരളി കൊച്ചി യൂണിറ്റിലെ ക്യാമറാമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മതിലകം പൊലീസ് കേസെടുത്തത്.

2011ല്‍ നിലമ്പൂരില്‍ വെച്ച് ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു യുവതി അഭിലാഷിനെ പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ അഭിലാഷ് യുവതിയുമായി കറങ്ങി നടന്നു. വിവാഹവാഗ്ദാനം നല്‍കിയ ശേഷം 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പീഡന കേസ് ഉന്നയിച്ച്
പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വനിതാ പൊലീസ് സെല്ലിലാണ് പരാതി നല്‍കിയത്.
കൂടാതെ ഇയാള്‍ നിരന്തരം യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണച്ചുമതല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :