തറയില്‍ പായ വിരിച്ച് ഉറങ്ങുകയായിരുന്നു ദിലീപ്‍, അവരെ കണ്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു - ‘ ഞാന്‍ നിരപരാധിയാണ്’!

ശ്രീലേഖയെ കണ്ട് പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ബാലന്‍സ് നഷ്ടപ്പെട്ട ദിലീപിനെ സഹതടവുകാര്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു

കൊച്ചി| aparna| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (16:18 IST)
നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വി ഐ പി പരിഗണനയാണ് ലഭിക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി എഡിജിപി ആര്‍ ശ്രീലേഖ ആലുവ സബ്ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി.

ജയിലിലെത്തിയ ശ്രീലേഖ ആദ്യം പോയത് സൂപ്രണ്ടിന്റെ ചേംബറിലേക്കായിരുന്നു. ശേഷം ഓരോ സെല്ലുകളിലും പരിശോധന നടത്തി. തടവുകാരോട് പരാതികള്‍ എന്തെങ്കിലും ഉണ്ടൊയെന്നും ശ്രീലേഖ ചോദിച്ചറിഞ്ഞു. ദിലീപ് കിടക്കുന്ന സെല്ലിലെത്തിയപ്പോള്‍ താരം പായയില്‍ കിടക്കുന്നതാണ് കണ്ടത്. ശ്രീലേഖയെ കണ്ട് സഹതടവുകാര്‍ എഴുന്നേറ്റെങ്കിലും ദിലീപ് നല്ല ഉറക്കമായിരുന്നു.

സെല്ല് തുറന്ന് ജയില്‍ മേധാവി അകത്ത് കടന്നു. അപ്പോള്‍ മാത്രമാണ് ദിലീപ് ശ്രീലേഖയെ കാണുന്നത്. കണ്ടയുടനെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചെവിയില്‍ ഫ്ലുയിഡ് കുറഞ്ഞ് ബാലന്‍സ് നഷ്ടപ്പെട്ട ദിലീപിനെ സഹതടവുകാരാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. ഈ സമയം താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നു.

സഹതടവുകാരോട് ദിലീപിന് വി ഐ പി പരിഗണന ലഭിക്കുന്നുണ്ടോ എന്ന് ശ്രീലേഖ ചോദിച്ചപ്പോള്‍ ‘ഇല്ലെ’ന്നായിരുന്നു എല്ലാവരുടെയും മറുപടി. ജയിലിലെ നിരീക്ഷണ ക്യാമറകള്‍ എല്ലാം ജയില്‍ മേധാവി പരിശോധിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ജയിലില്‍ ദിലീപിന് വി ഐ പി പരിഗണന ലഭിക്കുന്നില്ലെന്നും വ്യക്തമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :