കൂലിപ്പണി ചെയ്ത് ആ അച്ഛന്‍ തന്റെ മകളെ പഠിപ്പിച്ചു, അവള്‍ ഡോക്ടറേറ്റ് എടുത്തു; തന്റെ ജീവിതം പറഞ്ഞ മിടുക്കിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'അന്ന് ചുറ്റുമുള്ളവര്‍ പരിഹസിച്ചു, എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് ...പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ ..."; വിദ്യാഭ്യാസമാണ് എല്ലാമെന്ന് പഠിപ്പിച്ച അച്ഛനെ ഓര്‍മിച്ച മിടുക്കിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

aparna| Last Modified ചൊവ്വ, 4 ജൂലൈ 2017 (10:01 IST)
എതിര്‍പ്പുകള്‍ പല കോണില്‍ നിന്നും ഉയര്‍ന്നിട്ടും ഉറച്ച തീരുമാനത്തില്‍ പെണ്‍കുട്ടികളെ പഠിപ്പിച്ച ആ മനുഷ്യനോട് പലരും ചോദിച്ചു എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച് കൂട്ടണത്? പിളേളര് ഡോക്ടറേറ്റ് എടുക്ക്വാ. അന്ന് ആ ചോദ്യങ്ങളൊക്കെ ആദ്ദേഹം ചിരിച്ച് തള്ളി. ഇന്ന് വര്‍ഷങ്ങള്‍ക്കപ്പുറം പ്രീതി മാടമ്പി ആ കളിയാക്കലിന് നല്ലൊരു മറുപടിയും കൊടുത്തു. ഒരുപക്ഷേ, അവര്‍ പോലും പ്രതീക്ഷിച്ച് കാണില്ല. വിദ്യാഭ്യാസമാണ് അത്യാവശ്യമെന്ന് മകളെ പഠിപ്പിച്ച ഈ അച്ഛനേയും മകളെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കൂലിപ്പ്പണിക്കാരനായ ആ അച്ഛന്റെ മകള്‍ ഡോക്ടറേറ്റ് നേടി.
ഇnn കാലിക്കറ്റ് സര്‍വ്വകലാശാല കൊമേഴ്‌സ് സര്‍വ്വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍വെച്ച് ഡോക്ടറേറ്റ് നല്‍കിയപ്പോള്‍ മകള്‍ പറഞ്ഞു ഇനി പോയി പറയു അച്ഛാ അച്ഛന്റെ മകള്‍ ഡോക്ടറേറ്റ് എടുത്തു എന്ന്. പ്രീതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പ്രീതിയുടെ വാക്കുകളിലൂടെ:

വലതു തോളിൽ കൈക്കോട്ടും ഇടതു കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയർത്തു ചെളി പറ്റിയ ചുവന്ന തോർത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടിൽ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യിൽ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യിൽ തന്നിട്ട് പറയും " കൊണ്ടുപോയി അച്ഛന്റെ പേഴ്സിൽ വെക്ക്" എന്ന്.

പഠിക്കാൻ മിടുക്കികളായിരുന്ന പെണ്മക്കൾ ശൈശവം കഴിഞ്ഞു കൗമാരത്തിലേക് കടന്നപ്പോൾ ചിലവിനെ കുറിച്ചോർത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്കൂൾ പ്രവേശനം ലഭിക്കുന്നത്. " പോവാം അല്ലേ മോളെ ..". ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളിൽ ചിലർ അച്ഛനോട് ചോദിച്ചു " അനക്ക് എന്തിന്റെ കേടാ മാടമ്പ്യേ.....കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..".അച്ഛൻ പക്ഷെ പുഞ്ചിരിച്ചു.

പിന്നീടങ്ങോട്ട് ഏഴു വര്ഷം സ്വർഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാൻ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ്. ചോറിനും കറികൾക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആർത്തിയോടെ തിന്നു. എല്ലാ മാസവും ക്ലാസ് ടീച്ചർ സഞ്ചയികയിലേക്കുള്ള കാശ്‌ ചോദിക്കുമ്പോൾ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നിൽ നാണം കെടാതിരിക്കാൻ സന്ദർശന ദിനത്തിൽ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛൻ എന്റെ കയ്യിൽ വെച്ച് തരുമായിരുന്നു.

വർഷങ്ങൾ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേർന്നപ്പോൾ ചുറ്റുമുള്ളവർ വീണ്ടും പരിഹസിച്ചു. " മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് ...പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ ..."
ജൂൺ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് സ്റ്റഡീസ് സെമിനാർ ഹാളിൽ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാർഡ് ചെയ്തിരിക്കുന്നു. പോയി പറയച്ഛാ ..എല്ലാരോടും ...അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :