സൌജന്യമായി ജിയോ ഫോണ്‍, എല്ലാ വോയിസ് കോളുകളും സൌജന്യം; 153 രൂപയ്ക്ക് അണ്‍‌ലിമിറ്റഡ് ഡാറ്റ!

Mumbai, Reliance Industries, Mukesh Ambani, Nita Ambani, Anant Ambani, Isha Ambani, Akash Ambani, AGM, മുംബൈ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മുകേഷ് അംബാനി, നിത അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി, ആകാശ് അംബാനി
മുംബൈ| BIJU| Last Updated: വെള്ളി, 21 ജൂലൈ 2017 (17:11 IST)
ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ തരംഗം തന്നെ സൃഷ്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ്. സൌജന്യ ജിയോ ഫോണുകളാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണുകളിലെ എല്ലാ വോയിസ് കോളുകളും സൌജന്യമായിരിക്കും. ജിയോ ഫോണ്‍ ഉപഫോക്താക്കള്‍ക്ക് 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും ലഭിക്കും.

ഫോണ്‍ സൌജന്യമാണെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റായി 1500 രൂപ നല്‍കണം. മൂന്ന് വര്‍ഷത്തിന് ശേഷം ഈ തുക ഉപഭോക്താവിന് തിരികെ ലഭിക്കും. ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുന്നതെന്ന് റിലയന്‍സ് അറിയിച്ചു. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന 50 കോടി ജനങ്ങളെ ലക്‍ഷ്യമാക്കിയാണ് ജിയോ ഫോണ്‍ അവതരിപ്പിക്കുന്നത്.

മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിക്കൊണ്ടുള്ള വന്‍ പ്രഖ്യാപനം നടത്തിയത്. ജിയോ പ്രഖ്യാപിച്ച് ആദ്യ ആറുമാസത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിമാസ ഡാറ്റ ഉപയോഗം 20 കോടി ജിബിയില്‍ നിന്ന് 120 കോടി ജിബിയായി ഉയര്‍ന്നു. ഇന്ത്യയെ ലോകത്ത് ഏറ്റവും അധികം ഡാറ്റ ഉപഭോഗമുള്ള രാജ്യമാക്കി മാറ്റാന്‍ ജിയോയ്ക്ക് സാധിച്ചു. ഇപ്പോള്‍ 12.5 കോടിയിലധികം ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്. ഓരോ സെക്കന്‍റിലും ഏഴു പുതിയ വരിക്കാര്‍ ജിയോയുടെ ഭാഗമാകുന്നു. ഫേസ്ബുക്ക്, വാട്സാപ്പ്, സ്കൈപ്പ് എന്നീ സേവനങ്ങളെ ജിയോ മറികടക്കുകയാണെന്നും മുകേഷ് അംബാനി പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബറോടെ രാജ്യത്താകമാനം 10000 ജിയോ ഓഫിസുകള്‍ ഉണ്ടാകും.

ഓഗസ്റ്റ് 24 മുതല്‍ ജിയോ ഫോണിനായി പ്രീ ബുക്കിംഗ് ആരംഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ജിയോഫോണ്‍ കിട്ടിത്തുടങ്ങും. ജിയോ ഫോണ്‍ വരുന്നതോടെ 2ജി ഫോണുകള്‍ എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാകും. രാജ്യത്തെ 99 ശതമാനം ജനങ്ങളെയും ജിയോ കവര്‍ ചെയ്യുമെന്നും അംബാനി പറഞ്ഞു. ജിയോയുടെ സൗജന്യ സേവനം ഉപയോഗിച്ചിരുന്നവരെല്ലാം ജിയോയുടെ പണം നല്‍കിയുള്ള വിവിധ പാക്കേജുകള്‍ സ്വീകരിച്ചെന്നും ഇത് ചരിത്ര നേട്ടമാണെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നല്‍കും. ഈ വര്‍ഷം അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മാണം ആരംഭിക്കും. ആഴ്ചയില്‍ 50 ലക്ഷം ഫോണുകളാണ് നിര്‍മിക്കാന്‍ ലക്‍ഷ്യമിടുന്നത്.

ഇന്ത്യയിലെ 22 ഭാഷകളെ പിന്തുണയ്ക്കുന്ന രീതിയിലാണ് ജിയോ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജിയോ ഫോണില്‍ നിന്ന് #5 ബട്ടണ്‍ അമര്‍ത്തിയാല്‍ ലിങ്കു ചെയ്തിരിക്കുന്ന നമ്പരുകളിലേക്ക് അപായസന്ദേശം പോകും. ഡാറ്റാ പ്ലാനുകളില്‍ മറ്റ് തിരിവുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിയോ ഫോണിനൊപ്പം ജിയോഫോണ്‍ ടിവി കേബിളും ഉണ്ടായിരിക്കും. ഫോണ്‍ ഏതു ടിവിയുമായും ഈ കേബിള്‍ വഴി ബന്ധിപ്പിക്കാം.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ റിലയന്‍സിന്റെ ലാഭം 4700 മടങ്ങ് വര്‍ദ്ധിച്ചതായും വാര്‍ഷിക പൊതുയോഗം അറിയിച്ചു. അതായത് മൂന്നു കോടിയില്‍നിന്ന് 30000 കോടി രൂപയിലേക്കാണ് ലാഭം കുതിച്ചത്. 1977ല്‍ നിന്നുള്ളതിനേക്കാള്‍ 20000 മടങ്ങ് വര്‍ദ്ധിച്ച് ഇപ്പോള്‍ ഏഴുലക്ഷം കോടി രൂപയാണ് ആകെ സമ്പാദ്യം. അന്ന് ജീവനക്കാരായി 3500 പേരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ലോകമെമ്പാടുമായി രണ്ടര ലക്ഷം ജീവനക്കാരാണുള്ളത്. അന്ന് 1000 രൂപ റിലയന്‍സില്‍ നിക്ഷേപമുള്ളതിന് ഇന്നത്തെ മൂല്യം 1654503 രൂപയാണ്. അതായത് 1600 മടങ്ങ് മൂല്യം.

നാല്‍പ്പതുവര്‍ഷത്തെ ഈ നേട്ടങ്ങളെല്ലാം ധീരുഭായ് അംബാനിക്കാണ് സമര്‍പ്പിക്കുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :