ഐപി‌എല്‍ സുരക്ഷ: കേന്ദ്രം കയ്യൊഴിയുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 5 ഏപ്രില്‍ 2009 (13:23 IST)
ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകില്ലെന്ന് സൂചന. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ടൂര്‍ണ്ണമെന്‍റിന് അധിക സുരക്ഷ നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

മത്സരങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാകുമോയെന്ന് ടൂര്‍ണ്ണമെന്‍റ് നടക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ആരാഞ്ഞിരുന്നു. എന്നാല്‍ മിക്ക സംസ്ഥാനങ്ങളും നിര്‍ദ്ദേശത്തോട് അനുകൂലമായിട്ടല്ല പ്രതികരിച്ചത്. ഈ സഹചര്യത്തില്‍ സുരക്ഷ നല്‍‌കാനാവില്ലെന്ന മറുപടിയാണ് ഐപി‌എല്‍ സംഘാടകരെ കേന്ദ്രം അറിയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് വേളയില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ഐപി‌എല്‍ സുരക്ഷയ്ക്ക് നിയോഗിക്കുന്നതിനോട് പ്രധാനമന്ത്രിക്കും യോജിപ്പില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കൊല്ലത്തെ ടൂര്‍ണ്ണമെന്‍റ് ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നാകും കേന്ദ്ര സര്‍ക്കാര്‍ സംഘാടകരോട് ആവശ്യപ്പെടുക.

കളിക്കാര്‍ക്ക് പിന്നീട് തിരക്കേറുമെന്നന്തിനാല്‍ ടൂര്‍ണ്ണമെന്‍റ് നീട്ടിവെക്കാനുള്ള സാധ്യത വിരളമാണ്. ആഭ്യന്തര വകുപ്പിന്‍റെ ഈ നിര്‍ദ്ദേശം നേരത്തെ ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡി തള്ളിക്കളഞ്ഞിരുന്നു.

ടൂര്‍ണ്ണമെന്‍റിന്‍റെ പുതുക്കിയ സമയക്രമം സംഘാടകര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ മറുപടി കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ഐപി‌എല്‍ ഭരണസമിതി‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :