ധോണിയുടെ ചാണക്യതന്ത്രം, അമ്പേ പരാജിതനായി കോഹ്ലി; ദിസ് മാൻ ഈസ് ഓസം !

Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (12:39 IST)
ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലായിരുന്നു. പക്ഷേ പ്രത്യക്ഷത്തിൽ അത് വിരാട് കോലിയും എംഎസ് ധോണിയുടെ തമ്മിലുള്ള പോരാട്ടമായിരുന്നു. അങ്ങനെ കാ‍ണാനാണ് ആരാധകർക്കുമിഷ്ടം. ഇന്ത്യയ്ക്ക് വേണ്ടി ഒരു കുപ്പായത്തിൽ കളിച്ചവർ ഐ പി എല്ലിൽ രണ്ട് കുപ്പായമണിഞ്ഞപ്പോൾ ആരാധകരും രണ്ട് ചേരിയിൽ തിരിഞ്ഞു.

മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ പുറത്താക്കാന്‍ ധോണി സ്വീകരിക്കുന്ന കൂൾ തന്ത്രങ്ങള്‍ എന്തൊക്കെയാകും എന്നതായിരുന്നു ആരാധകർ ഏറെ ഉറ്റ് നോക്കിയത്. കോലി കൂടുതല്‍ റണ്‍സടിച്ചാല്‍ അത് ടീമിനു വമ്പൻ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയ ധോണി അധികം സമയം കോഹ്ലിയെ കളത്തിൽ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. നേരത്തെതന്നെ പുറത്താക്കുകയെന്ന തന്ത്രമാണ് ധോണി നടപ്പാക്കിയത്. അതിന്റെ ദൌത്യം ധോണി ഏൽപ്പിച്ചത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിനെയായിരുന്നു.

ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യാനെത്തിയ വിരാട് കോലിയെ പുറത്താക്കുകയെന്നതായിരുന്നു ഭാജിയുടെ ദൗത്യം. അധികം വൈകാതെ തന്നെ ധോണിയുടെ തന്ത്രം ഏറ്റു. നാലാം ഓവറില്‍ കോഹ്ലി ഔട്ട്. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയുടെ കൈകളില്‍ കോലിയെ എത്തിച്ചാണ് ഭാജി ദൗത്യം പൂര്‍ത്തിയാക്കിയത്.

ക്രീസിൽ ഇറങ്ങുന്നത് മുതൽ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല കോലി. ഇത് നന്നായി അറിയുന്ന ധോണി ബൗണ്ടറിയില്‍ അല്‍പം ഉള്ളിലേക്ക് മാറ്റിയാണ് ഫീല്‍ഡറെ നിര്‍ത്തിയത്. ഏതായാലും ധോണിയുടെ കൂൾ തന്ത്രം സ്പോട്ടിൽ ഏൽക്കുകയും ചെയ്തു.

പഴകുന്തോറും വീര്യമേറുകയാണ് തനിക്കെന്ന് തെളിയിക്കുന്നതായിരുന്നു ഹര്‍ഭജന്റെ പന്തുകള്‍. ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനിറങ്ങി വിരാട് കോലി, മൊയീന്‍ അലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കി. ടീമിനെ ജയത്തിന്റെ രിചി അറിയിക്കുന്നതിൽ ഭാജി വഹിച്ച പങ്ക് നിർണായകമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :