ദ്രാവിഡ് സർ കൂടെയുണ്ടായിരുന്നു, ഞങ്ങളിന്ന് നന്നായി കളിച്ചു; സഞ്ജു സാംസൺ

'ദ്രാവിഡ് സർ കൂടെയുള്ളതിന്റെ അനുഗ്രഹം'; സഞ്‌ജു സാംസൺ

പൂണെ| aparna shaji| Last Updated: ബുധന്‍, 12 ഏപ്രില്‍ 2017 (16:48 IST)
സഞ്ജു സാംസന്റെ സെഞ്ചുറി മികവില്‍ പൂനെക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. കളിയിൽ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചതിന് പിന്നാലെ വികാരഭരിതനായിട്ടാണ് സജ്ഞു മാധ്യമങ്ങളോട് പ്രതികരിച്ചത്‍. രാഹുൽ സാറിന്റെ പിന്തുണ തനിയ്ക്ക് മുതൽ കൂട്ടായെന്ന് താരം പറയുന്നു.

ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ഭാഗമായതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്ന് സഞ്‌ജു പ്രതികരിച്ചു. എന്റെ പ്രകടനത്തിലും ടീം ജയിച്ചതിലും ഞാന്‍ വളരെയേറെ സന്തുഷ്ടനാണ്. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും രാഹുല്‍ സാറിന്റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതിലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളിന്ന് നന്നായി കളിച്ചു' - സഞ്‌ജു പറയുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുത്തപ്പോള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ മറുപടി വെറും 108 റണ്‍സില്‍ ഒതുങ്ങി.
63 പന്തില്‍ എട്ട് ഫോറുകളുടേയും അഞ്ച് സിക്സറുകളുടേയും നേടിയാണ് സഞ്ജു(102) ഐ പി എല്ലിലെ തന്റെ മികച്ച സ്‌കോറിലെത്തിയത്. ഇതോടെ ഐ പി എല്ലില്‍ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ മലയാളികൂടിയായി സഞ്ജു മാറുകയും ചെയ്തു.

സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ അജങ്ക്യ രഹാനെയാണ് പൂനെയെ നയിച്ചത്. സ്‌കോര്‍ 10ലെത്തി നില്‍ക്കെ രഹാനെയാണ് ആദ്യം പുറത്തായത്. പിന്നാലെ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും പുറത്തായി. അതിന് ശേഷം ബാറ്റ്‌സ്മാന്‍മാരുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. 14 പന്തില്‍ 11 റണ്‍സുമായി ധോണിയും 17 പന്തില്‍ 16 റണ്‍സുമായി
ഭാട്ടിയ, ചാഹര്‍ 6 പന്തില്‍ 14 എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. 16.1 ഓവറിലാണ് പൂനെയുടെ പോരാട്ടം അവസാനിച്ചത്. സഹീർ ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഡല്‍ഹിയുടേത് മികച്ച തുടക്കമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആദിത്യ താരെയെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസന്‍ തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. വെറും 14 പന്തിലാണ് സഞ്ജു മുപ്പത് കടന്നത്. 63 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് സഞ്ജു ഐ പി എല്ലിലെ മികച്ച സ്‌കോറിലെത്തിയത്. ഡല്‍ഹിക്ക് വേണ്ടി അവസാന ഓവറില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസ് 9 പന്തില്‍ 38 റണ്‍സും നേടി.

അതേസമയം മത്സരം ജയിക്കാനായത് ടീമിന് പുതിയ ആത്മവിശ്വാസം നല്‍കിയെന്ന് പറഞ്ഞ നായകന്‍ സഹീര്‍ ഖാന്‍ സഞ്ജുവിന്റേയും മോറിസിന്റേയും ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടി. കഴിവുളള ധാരാളം താരങ്ങള്‍ തങ്ങളുടെ നിരയിലുണ്ടെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :