മകളെ കൊന്ന പിതാവിന് 100 വര്‍ഷം തടവ്

ഇല്ലിനോയിസ്: | WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2009 (14:26 IST)
മകളെ കൊന്ന് കക്കൂസിനകത്ത് കുഴിച്ചുമൂടിയ മാനസിക വിഭ്രാന്തിയുള്ള പിതാവിന് 100 വര്‍ഷം തടവ്. അമേരിക്കയിലെ ചിക്കാഗോയിലെ ഒരു കോടതിയാണ് അത്യപൂര്‍വമായ ഈ വിധി പ്രസ്താവിച്ചത്. നീല്‍ ലോഫ്ക്വിസ്റ്റ് എന്നയാളെയാണ് സ്വന്തം മകളെ കൊന്നതിന് ശിക്ഷിച്ചത്.

2006 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഫ്ക്വിസ്റ്റ് തന്‍റെ എട്ടുവയസുള്ള മകള്‍ ലോറനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കഴുത്ത് അറുത്ത് കക്കൂസില്‍ കുഴിച്ചുമൂടുകയായിരുന്നു.

തനിക്ക് മാനസിക തകരാറുണ്ടെന്നും തന്നെ വെറുതെ വിടണമെന്നും നാല്‍പ്പത്തിമൂന്നുകാരനായ ലോഫ്ക്വിസ്റ്റ് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ലോഫ്ക്വിസ്റ്റിന് കോടതി നടപടികള്‍ മനസിലാക്കാന്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ചികിത്സ വേണമോ എന്ന കാര്യം ജയിലധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി.

ശിക്ഷ പ്രസ്താവിക്കുമ്പോള്‍ ലോഫ്ക്വിസ്റ്റിന്‍റെ ആദ്യ ഭാര്യ ലിസ വില്‍‌സന്‍ കോടതിയിലുണ്ടായിരുന്നു. ലോറന്‍ മരിച്ചത് തനിക്ക് അസഹനീയമായ വേദനയുണ്ടാക്കിയെന്ന് അവര്‍ കോടതിയില്‍ വായിച്ച പ്രസ്താവനയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :