അറഫാത്തിന്‍െറ മൃതദേഹം പരിശോധനക്ക് ശേഷം വീണ്ടും ഖബറടക്കി
റാമല്ല: |
WEBDUNIA|
PRO
PRO
വിദഗ്ധ പരിശോധനക്കായി പുറത്തെടുത്ത പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്‍െറ മൃതശരീരം വീണ്ടും ഖബറടക്കി. പരിശോധനകള്‍ക്കാവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഖബറിന്‍െറ ഭാഗങ്ങള്‍ ഇരുമ്പു പലകകള്‍കൊണ്ട് സുരക്ഷിതമാക്കിയതായും ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണകാരണം കണ്ടെത്തുന്നതിനുള്ള പരിശോധനക്കായാണ് മൃതദേഹം പുറത്തെടുത്തത്.
ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലും അറഫാത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലുമാണു വെസ്റ്റ് ബാങ്കിലെ മുഖാത്താ സമുച്ചയത്തിലുള്ള കബറിടം തുറന്നത്.
പലസ്‌തീന്‍ വിമോചനമുന്നണി നേതാവും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായിരുന്ന അറഫാത്ത് 2004 നവംബര്‍ 11നാണ് പാരിസിലെ പെഴ്സി സൈനിക ആശുപത്രിയില്‍ മരണമടഞ്ഞത്. കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ചു മൃതദേഹം അന്നു പോസ്റ്റ്മോര്‍ട്ടം ചെയ്‌തിരുന്നില്ല. എന്നാല്‍, ഇസ്രയേല്‍ അദ്ദേഹത്തിനു വിഷംകൊടുത്തു കൊല്ലുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നതോടെ അല്‍ ജസീറ ടിവി ചാനലിന്റെ നേതൃത്വത്തില്‍ രക്‌തവും വസ്‌ത്രവും മറ്റും സ്വിറ്റ്സര്‍ലന്‍ഡിലെ വിദഗ്ധ ലാബില്‍ പരിശോധിപ്പിച്ചു.
റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയത്തിന്റെ അമിത സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതോടെയാണു പലസ്‌തീന്റെ പ്രഥമ പ്രസിഡന്റ് കൂടിയായ അറഫാത്തിന്റെ അന്ത്യം വിവാദമായത്. തുടര്‍ന്ന് അറഫാത്തിന്റെ വിധവ സുഹയുടെ പരാതിയെത്തുടര്‍ന്നു ഫ്രഞ്ച് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ പരിശോധനക്കായുള്ള നടപടികള്‍ ആരംഭിച്ച വിദഗ്ധ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഭൗതികാവശിഷ്ടം പുറത്തെടുത്തത്. പുറത്തെടുത്ത ഭൗതികാവശിഷ്ടം പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പലസ്തീനി ഡോക്ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ സംഘത്തിന് കൈമാറി. ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് പരിശോധന നടത്തുന്നത്. മറ്റു മൂന്ന് ഡോക്ടര്‍മാര്‍, മൂന്ന് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍, ഫലസ്തീന്‍ ആരോഗ്യമന്ത്രി, നിയമമന്ത്രി, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരും മൃതദേഹം പുറത്തെടുക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ആന്തരാവയവ പരിശോധന നടത്തിയാണ് മരണകാരണം കണ്ടുപിടിക്കുക. അതീവരഹസ്യമായി നടത്തുന്ന പരിശോധനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറഫാത്തിന്‍െറ ഭാര്യ സുഹയുടെ അഭിഭാഷകരെയും പരിശോധന സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല.