സിക വൈറസ് ചൈനയിലെത്തി; കരുതലോടെ ലോകരാജ്യങ്ങള്‍

 സിക വൈറസ് , എച്ച്ഐവി , ലാറ്റിനമേരിക്ക , സിക
ബീജിംഗ്| jibin| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (15:38 IST)
ലാറ്റിനമേരിക്കയില്‍ നിന്ന് അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിച്ച വൈറസ് ചൈനയില്‍ എത്തിയതായി സ്ഥിരീകരിച്ചു. തെക്കേ അമേരിക്കയില്‍ യാത്രചെയ്തുവന്നയാള്‍ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ജിയാംഗ്ഷിയിലെ ഗാന്‍ഷിയാന്‍ കൗണ്ടിയിലുള്ളയാളാണ് 34 വയസുകാരനായ വൈറസ് ബാധിതന്‍. ഈ മാസം ആറുമുതല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ ഫലം കണ്ടുവരുന്നതായും ശരീരോഷ്മാവ് സാധാരണ നിലയിലേക്കു വരുന്നതു പ്രതീക്ഷ പകരുന്ന കാര്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സിക കൂടുതല്‍ രാജ്യങ്ങളിലേക്കു പടര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍. ജോര്‍ജിയയില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. സിക വൈറസ് കൊതുകിലൂടെ മാത്രമല്ല ലൈംഗികബന്ധത്തിലൂടെയും പകരുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. കൊതുകിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന സിക എച്ച്ഐവിയേക്കാള്‍ നാശം വിതയ്‌ക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈജീരിയ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍‌സ്, തേക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവടങ്ങളിലാണ് സിക വൈറസ് പടരുന്നത്. 23 രാജ്യങ്ങളില്‍ വൈറസ് എത്തിയതായും 40 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധയേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സിക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയിൽ 2400 കൂട്ടികളാണ് കഴിഞ്ഞ വർഷം ബ്രസീലിൽ ജനിച്ചത്. ഈ വര്‍ഷം തന്നെ സിക വൈറസിനെതിരെയുള്ള വാക്‍സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയത്. വൈറസ് യൂറോപ്പില്‍ എത്തിയതായി ആരോഗ്യസംഘടന സ്ഥിരീകരിച്ചു. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

2018വരെ ഗര്‍ഭിണികളാകരുതെന്ന് സ്‌‌ത്രീകള്‍ക്ക് ബ്രസീല്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്ന തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തുള്ളവരും ശാസ്‌ത്രഞ്ജരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :