നവാസ് ഷെരീഫിനെതിരേ പ്രതിഷേധം ശക്തം; പ്രക്ഷോഭകാരികളെ തടയാന്‍ സൈന്യം

ഇസ്ലാമബാദ്| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (09:18 IST)
പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി തുടരുന്നു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്ര്‌രിഖ്ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റ് ലക്‍ഷ്യമാക്കി സമരം തുടരുകയാണ്. നവാസ് ഷെരീഫ് അധികാരത്തില്‍ വന്നത് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണെന്നും അതിനാല്‍ ശരീഫ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

പ്രക്ഷോഭകാരികളെ തടയുന്നതിനായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്. കണ്ടെയിനറുകളും മുള്ളുവേലികളും നിരത്തി സൈന്യം പ്രതിരോധം തീര്‍ത്തിട്ടുണ്ട്.

മുപ്പതിനായിരത്തോളം പ്രക്ഷോഭകാരികളാണ് ചൊവ്വാഴ്ച രാത്രിയോടെ ഇസ്ലാമാബാദിലെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഇസ്ലാമാബാദിലെ പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികള്‍, വിദേശ എംബസികള്‍ എന്നിവ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലേക്കായിരുന്നു സമരക്കാരുടെ പ്രകടനം.

ഇസ്ലാമാബാദിലെ രണ്ട് പ്രധാന ദേശീയപാതകളിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. പ്രക്ഷോഭകാരികളെ നേരിടാന്‍ സായുധരായ പട്ടാളക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുക്കണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

തെഹ്ര്‌രിഖ്ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍ക്കു പുറമെ സമരത്തിന് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ അവാമി തെഹ്ര്‌രികിന്റെ പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചിലുണ്ട്. ഇത് സമാധാനപരമായ പ്രതിഷേധമാണെന്നും നവാസ് ഷെരീഫ് രാജിവെക്കുന്നതുവരെ തങ്ങള്‍ റെഡ്‌സോണില്‍ തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :