പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങൾക്ക് സാങ്കേതിക സഹായവുമായി യുഎസ്; തീരുമാനം ഇമ്രാൻ ഖാന്റെ സന്ദർശത്തിനു പിന്നാലെ

2018 മുതല്‍ ട്രംപിന്റെ നിര്‍ദേശപ്രകാരം പാക്കിസ്ഥാനു യുഎസ് നല്‍കിയിരുന്ന സുരക്ഷാസഹായങ്ങള്‍ മരവിപ്പിച്ചിരുന്നു.

Last Modified ശനി, 27 ജൂലൈ 2019 (17:06 IST)
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജ്യത്തിന് എഫ്16 വിമാനങ്ങള്‍ കൈമാറുമെന്ന് അറിയിച്ച് അമേരിക്ക. 125 മില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. 2018 മുതല്‍ ട്രംപിന്റെ നിര്‍ദേശപ്രകാരം പാക്കിസ്ഥാനു യുഎസ് നല്‍കിയിരുന്ന സുരക്ഷാസഹായങ്ങള്‍ മരവിപ്പിച്ചിരുന്നു. പുതിയ കരാറോടെ എഫ് 16 വിമാനങ്ങള്‍ക്ക് 24 മണിക്കൂറും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാക്കും. കരാറുകാരുടെ അറുപതോളം പ്രതിനിധികളെ ഇതിനായി നിയോഗിക്കാനാണ് യുഎസ് തീരുമാനം.

സുരക്ഷാ സഹായം മരവിപ്പിച്ച നടപടിയില്‍ മാറ്റം വരുത്താന്‍ ഉദ്യേശിക്കുന്നില്ലെന്നും എന്നാല്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ഉദ്യേശത്തില്‍ ചില സുരക്ഷാ സഹായങ്ങങ്ങള്‍ പുനഃസ്ഥാപിക്കുകയെന്നതാണ് ഉദ്ദേശമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.

യുഎസ് വിദേശ നയവും ദേശീയ സുരക്ഷയും സംരക്ഷിച്ചു കൊണ്ട് യുഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാങ്കേതിക വിദ്യ പാക്കിസ്ഥാനു ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകള്‍ക്കുള്ള കരാറില്‍ നിന്ന് റഷ്യ പിന്മാറിയതിനു തൊട്ടു പിന്നാലെയാണ് പാക്കിസ്ഥാന് 125 മില്യന്‍ ഡോളറിന്റെ സാങ്കേതിക സഹായം നല്‍കുന്നതിനു യുഎസ് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :