ശ്രീലങ്കൻ സ്ഫോടന പരമ്പര; ബുർഖ അടക്കം മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങൾക്കും നിരോധനമേർപ്പെടുത്തി സർക്കാർ

ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (10:12 IST)
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ നടപടികൾ കർശനമാക്കി ശ്രീലങ്കൻ സർക്കാർ. ഇതിന്റെ ഭാഗമായി ബുർഖ ഉൾപ്പെടെ മുഖം മറയ്ക്കുന്ന വിധമുള്ള എല്ലാത്തരം വസ്ത്രങ്ങൾക്കും സർക്കാർ വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

'മുഖം പൂർണ്ണമായും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്ക് നാളെ മുതൽ വിലക്ക്.. പൊതുസുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം'.. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ബുര്‍ഖ നിരോധിക്കണമെന്ന് എംപിയായ ആഷു മരസിംഗെയാണ് ആവശ്യപ്പെട്ടത്. സ്വകാര്യ ബില്ലായാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അവതരിപ്പിക്കപ്പെട്ടത്. പരമ്പരാഗത ഇസ്ലാമിക വേഷമല്ല ഇതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നേരത്തെ ദേശീയ സുരക്ഷ നിലനിർത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തടസം ഉണ്ടാക്കരുതെന്നും ഇതിനായി മുഖം മറയ്ക്കുന്ന തരത്തിലുള്ള ആവരണങ്ങൾ ഒഴിവാക്കണമെന്നും മുസ്ലീം പണ്ഡിതൻമാരുടെ സംഘടനയായ ആൾ സിലോൺ ജമാഅത്തുൽ ഉലമയും സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു.

ബുർഖ വിലക്ക് സംബന്ധിച്ച നിർദേശം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തള്ളുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളിയിരുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് രാജ്യം കണ്ടതിൽ വച്ചേറ്റവും വലിയ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ സ്ഫോടന പരമ്പരകളിൽ 253 പേരാണ് കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :