റഷ്യന്‍ നീക്കത്തില്‍ പകച്ച് ഇസ്താംബുൾ; തീകൊണ്ട് കളിക്കരുതെന്ന് തുര്‍ക്കി

റെസെപ് തയ്യബ് എർദോഗന്‍ , റഷ്യ- തുര്‍ക്കി ബന്ധം , വിമാനം വെടിവെച്ചിട്ട സംഭവം
ഇസ്താംബുൾ| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (08:19 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ
തീകൊണ്ട് കളിക്കരുതെന്ന് റഷ്യയ്‌ക്ക് തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗന്‍ മുന്നറിയിപ്പ് നല്‍കി. ഞങ്ങളുടെ പൗരൻമാരോട് റഷ്യ മോശമായി പെരുമാറുന്നത് തീകൊണ്ടുള്ള കളിയാണ്. റഷ്യയുമായുള്ള ബന്ധത്തിന് വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഏതെങ്കിലും രീതിയിൽ ഈ ബന്ധത്തിന് മോശമായി ഒന്നും സംഭവിക്കാൻ പാടില്ല. അടുത്തയാഴ്ച നടക്കുന്ന സമ്മേളനത്തിനിടെ വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു.

റഷ്യന്‍ വിമാനം വെടിവെച്ചിട്ട തുര്‍ക്കിക്കെതിരെ ആരോപണമുന്നയിച്ച് റഷ്യന്‍ പ്രഡിസന്റ് വ്ളാഡിമർ പുടിന്‍ രംഗത്തെത്തി. ഐഎസില്‍ നിന്നാണ് തുര്‍ക്കി എണ്ണ വാങ്ങുന്നതെന്ന് പുടിന്‍ ആരോപിച്ചു. അതേസമയം, റഷ്യയുടെ നിലപാടിനെതിരെ തുര്‍ക്കിയിലും തുര്‍ക്കിക്കെതിരെ റഷ്യയിലും ജനങ്ങള്‍ രംഗത്തിറങ്ങി.

സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുകയാണ്. തുർക്കിയ്ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് വ്യക്തമാക്കി. തുർക്കിയുടെ നടപടി 'രാജ്യത്തിനു നേരെയുളള ആക്രമണ'മാണെന്ന് മെദ്വേദേവ് പ്രതികരിച്ചു.
വിമാനം വെടിവെച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.

ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.

തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും റഷ്യ റദ്ദാക്കി. സിറിയന്‍ ആക്രമണ സമയത്ത് തുര്‍ക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നത്. എന്നാല്‍ വിമാനം വെടിവച്ചിട്ട സംഭവത്തിനു ശേഷം സിറിയയിലെ 450 സ്ഥലങ്ങളില്‍ 130 ആകാശ റെയ്ഡുകള്‍ നടത്തിയതായി സൈനികവക്താവ് പറഞ്ഞു.

ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്. കയറ്റുമതിയിൽ തുർക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ. അടുത്ത എട്ടു വർഷത്തിനുളളിൽ ഇരു രാജ്യങ്ങൾ തമ്മിലുളള വ്യാപാരം പതിനായിരം കോടി ഡോളറായി വർദ്ധിപ്പിക്കാൻ അടുത്തിടെ തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗനും പുടിനും തമ്മിലുളള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :