വിമതര്‍ക്കെതിരെ ഉക്രൈനില്‍ പടനീക്കം തുടങ്ങി

കീവ്‌| VISHNU.NL| Last Modified ഞായര്‍, 27 ജൂലൈ 2014 (11:45 IST)
റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരികെ പിടിക്കുന്നതിനായി ഉക്രൈന്‍ സൈനിക നീക്കം തുടങ്ങി.

വിമതര്‍ക്കുള്ള സഹായം റഷ്യ ശക്‌തിപ്പെടുത്തിയതോടെയാണു യുക്രൈന്റെ നടപടി. യുക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച റഷ്യയുടെ നടപടി വിമതരെ സഹായിക്കാനാണെന്ന്‌ അമേരിക്കയും യുക്രൈനും ആരോപിച്ചു.

ഡൊണെസ്‌ക് പട്ടണം റഷ്യന്‍ വിമതരില്‍ നിന്ന് തിരിച്ചുപിടിക്കാനായി പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ യുക്രൈന്‍ വിന്യസിച്ചു കഴിഞ്ഞു.

റഷ്യന്‍ അനുകൂല വിമതരും യുക്രൈന്‍ സൈന്യവും തമ്മില്‍ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്‌ ഡൊണെസ്‌കിലാണ്‌. പട്ടണത്തിന്റെ വടക്കന്‍ മേഖലയിലുള്ള ഹൈവേയിലൂടെയുള്ള ഗതാഗതം വിമതര്‍ തടഞ്ഞിരിക്കുകയാണ്‌.

ഡൊണെസ്‌കിലേക്കുള്ള റോഡുകള്‍ പിടിച്ചെടുത്തശേഷം നഗരത്തിലേക്കു മുന്നേറാനാണ് ഉക്രൈന്‍ സൈന്യത്തിന്റെ പദ്ധതി.അതിനിടെ, മധ്യയുക്രൈന്‍ പട്ടണങ്ങളിലെ മേയര്‍മാര്‍ക്കുനേരേ ആക്രമണമുണ്ടായി. ക്രംചുക്‌ പട്ടണത്തിലെ മേയര്‍ അജ്‌ഞാതന്റെ വെടിയേറ്റു മരിച്ചു.

പടിഞ്ഞാറന്‍ യുക്രൈനിലെ എല്‍വിവ്‌ നഗരത്തിലെ മേയറുടെ വീടിനുനേര്‍ക്കു ഗ്രനേഡ്‌ ആക്രമണമുണ്ടായതായും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രംചുക്‌ മേയര്‍ ഒലെഹ്‌ ബാബയേവാണു കൊല്ലപ്പെട്ടത്‌. അജ്‌ഞാതനായ തോക്കുധാരി മേയര്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :