പെഷവാര്‍ ഭീകരാക്രമണം; പിന്നില്‍ ഇന്ത്യയെന്ന്!

ഇസ്ലാമാബാദ്| VISHNU.NL| Last Updated: വ്യാഴം, 18 ഡിസം‌ബര്‍ 2014 (09:36 IST)
പാകിസ്ഥാനിലെ സൈനിക സ്കൂളില്‍ നൂറ്റിയിരുപതിലധികം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ രാഷ്ട്രീയ
നിരീക്ഷകന്‍ സെയ്ദ് ഹമീദ്. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് സെയദ് ഹമീദ് ആരോപണമുന്നയിച്ചത്

" ഇന്ത്യ . ഈ കുറ്റകൃത്യത്തിനു ഞങ്ങളൊരിക്കലും മാപ്പു തരില്ല . ഇത് നടപ്പിലാക്കാന്‍ ഡിസംബര്‍ 16 തന്നെ നിങ്ങള്‍ തെരഞ്ഞെടുത്തു . ഞങ്ങള്‍ ഇതിനെ ശക്തിയായി നേരിടുകയും നിങ്ങളെ തകര്‍ക്കുകയും ചെയ്യും " എന്നാണ് സെയ്ദ് ഹമീദ് ട്വിറ്ററില്‍ കുറിച്ചത്.


2008 ലെ മുംബൈ ആക്രമണം മൊസാദും, ആര്‍എസ്എസും, സിഐഎയും ചേര്‍ന്ന് നടത്തിയതാണെന്ന് സെയ്ദ് ഹമീദ് ആരോപിച്ചത് വിവാദമായിരുന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള വാദങ്ങളുയര്‍ത്തുന്ന മിക്കവരും ആധാരമാക്കുന്നത് സെയ്ദ് ഹമീദിന്റെ സിദ്ധാന്തങ്ങളാണ്

അതിനിടെ പാകിസ്താന്‍ സ്കൂളിലെ കൂട്ടക്കുരുതിയുടെ പേരില്‍ പാകിസ്താന്‍ ദേശീയ ടെലിവിഷനില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ലഷ്കര്‍ ഇ തോയിബ
നേതാവ് ഹാഫീസ് സയീദും രംഗത്തെത്തി. പെഷവാര്‍ സംഭവത്തില്‍ ഇന്ത്യയോട് പകരം വീട്ടുമെന്നാണ് സയീദ് പറഞ്ഞത്. ഇനിനായി ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന പരസ്യപ്രഖ്യാപനത്തെ പാക് നേതാക്കളാരും അപലപിച്ചിട്ടില്ല. രാജ്യത്തുണ്ടായ വന്‍ദുരന്തം അതിജീവിക്കാന്‍ പാകിസ്താന് ഇന്ത്യ എല്ലാ പിന്തുണയും പ്രഖ്യാപിച്ചതിനിടെയാണ് ഇന്ത്യയെ പഴിചാരി ഹാഫിസ് രംഗത്തുവന്നത്.

തൊട്ടുപിന്നാലെ പെഷവാര്‍ സ്കൂളില്‍ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ കൂട്ടക്കുരുതിയ്ക്ക് ഇന്ത്യയെ പഴിച്ച് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്ര് ജനറല്‍ പര്‍വേസ് മുഷാറഫും രംഗത്തെത്തി. ഭീകരര്‍ക്ക് പരിശീലനം നല്‍കിയത് ഇന്ത്യയാണെന്ന് മുഷറഫ് ആരോപിച്ചു. പാക് താലിബാന്രെ കമാന്‍ഡറായ മൗലാനാ ഫസലുള്ള അഫ്ഗാനിലാണ് ഉള്ളത്. അയാള്‍ക്ക് അഫ്ഗാനിലെ മുന്‍ കര്‍സായി സര്‍ക്കാരിന്രെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെയും പിന്തുണയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെയും അഫ്ഗാന്രെയും പിന്തുണയോടെയാണ് പാക് താലിബാന്‍ കമാന്‍ഡ‌ര്‍
പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും മുഷാറഫ് കുറ്റപ്പെടുത്തി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :