‘ലിഗയുടെ ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടുന്നു, നീതി ലഭിച്ചിട്ടില്ല’ - പൊലീസ് പലതും മറച്ചുവെച്ചുവെന്ന് ഭർത്താവ് ആൻഡ്രൂ

Last Modified തിങ്കള്‍, 22 ഏപ്രില്‍ 2019 (16:18 IST)
സ്‌ക്രോമേന്‍ എന്ന അയര്‍ലന്‍ഡുകാരിയെ മലയാളികൾ അത്ര പെട്ടന്ന് മറന്നു കാണില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ മൂന്ന് വിദേശികൾ. ലിഗ സ്ക്രോമേൻ, സഹോദരി ഇലീസ് സ്ക്രോമേൻ, ഭർത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാൻ എന്നിവരായിരുന്നു ആ മൂന്ന് വിദേശികൾ. മൂഡ് ഷിഫ്റ്റിംഗും സോറിയാസിസും തുടര്‍ച്ചയായ പുകവലിശീലം ഒഴിവാക്കാനും വേണ്ടി പോത്തന്‍കോടുള്ള ധര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ലിഗയെ പിന്നീട് ആരും കണ്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 21ന് പോത്തങ്കോടെത്തിയ ലിഗയെ കാണാതായത് മാർച്ച് 14ന്. ഒടുവില്‍ കോവളത്തിനും തിരുവല്ലത്തിനും ഇടയില്‍ ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടിൽ ലിഗയുടെ അഴുകിയ ശരീരം നാട്ടുകാർ കണ്ടെത്തി. ലിഗയെ ക്രൂരമായി പീഡിപ്പിച്ച് ജീവനില്ലാതാക്കിയ ക്രിമിനലുകൾ ഇപ്പോഴും വിലസി നടക്കുകയാണ്.

ആയുർവേദ ചികിത്സകേന്ദ്രത്തിൽനിന്ന്​ കോവളത്തെത്തിയ ലിഗയെ സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് സമീപവാസികളായ ഉദയൻ, ഉമേഷ്​എന്നിവർ കൂട്ടിക്കൊണ്ട് പോവുകയും ആളില്ലാത്ത സ്ഥലത്ത് വെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

എന്നാൽ, ലിഗയ്ക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്ന് ആൻഡ്രൂ പറയുന്നു. തന്റെ പ്രണയിനിയെ ഇല്ലാതാക്കിയവർ ഇപ്പോഴും സുരക്ഷിതരാണെന്ന് ആൻഡ്രൂ മിറർ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘അവർ കൊലയാളികളാണ്. അവരെ സമൂഹത്തിനു മുന്നിലേക്ക് തുറന്നു വിടരുത്. മ്രിഗങ്ങളേക്കാൾ അപകടകാരികളാണവർ’.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം വായിക്കണമെന്ന പ്രതിഭാഗം വക്കീലിന്റെ ആവശ്യത്തെ തുടർന്ന് കേസ് ജൂൺ 12ലേക്ക് മാറ്റി വെച്ചിരിക്കുകയാണ് കോടതി.

എന്നാൽ, കോടതിയുടെ ഈ തീരുമാനത്തെ എതിർക്കുകയാണ് ആൻഡ്രൂ. ഇന്ത്യൻ നിയമവ്യവസ്ഥ തന്നെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് ആൻഡ്രൂ പറയുന്നു. ‘ലിഗയുടെ ശരീരം കണ്ടെത്തിയിട്ട് ഒരു വർഷത്തിൽ അധികമാകുന്നു. ലിഗയ്ക്ക് പെട്ടന്ന് നീതി ലഭിക്കുമെന്ന് വാക്ക് നൽകിയതാണ്. എന്നാൽ, ആദ്യവിചാരണ പോലും ഇതുവരെയായിട്ടും ആരംഭിച്ചിട്ടില്ല.'

‘പ്രതിഭാഗം കേസ് മനഃപൂർവ്വം നീട്ടി കൊണ്ടുപോവുകയാണ്. പ്രതികൾ കുറ്റം സമ്മതിച്ചതാണ്. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ തന്നെ ഉണ്ടാകണമെന്ന് പറഞ്ഞതാണ്. എന്നിട്ടും പൊലീസ് അവരെ ജാമ്യത്തിൽ വിടാനുള്ള പഴുതുകൾ ഉണ്ടാക്കി. എല്ലാം വെറും പ്രഹസന നാടകം മാത്രമാണ്.‘

‘ഇന്ത്യയിൽ വരുമ്പോൾ ലിഗയെ ഓർമ വരും. അവളെ കുറിച്ചുള്ള ഓർമകൾ എന്നെ വേട്ടയാടിക്കൊണ്ടെയിരിക്കും. എത്ര ദിവസം എനിക്ക് പിടിച്ച് നിൽക്കാനാകുമെന്ന് ഒരുറപ്പുമില്ല. മാർച്ച് 14ന് അവളെ കാണാതായെങ്കിലും ഏപ്രിലിൽ അവളുടെ ബോഡി ലഭിക്കുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നില്ല, അവൾ മരിച്ചുവെന്ന്. പൊലീസ് ഇപ്പോഴും കുറെ കാര്യങ്ങൾ മറച്ച് പിടിക്കുന്നുണ്ട്. ഞങ്ങളോട് പറയാത്ത പല കാര്യങ്ങളും പൊലീസിനറിയാമെന്ന് കരുതുന്നു. ലിഗയ്ക്ക് നീതി ലഭിക്കുന്നത് വരെ ഞാൻ പോരാടും.’ - ആൻഡ്രൂ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :