പഠിച്ച പെണ്ണിനെ കൊല്ലണം; ഐ‌എസ് ക്രൂരതയുടെ യാഥാര്‍ഥ്യങ്ങള്‍പുറത്തായി

ഇസ്ലാമിക് സ്റ്റേറ്റ്, ഇറാഖ്, സിറിയ
അലെപ്പൊ| vishnu| Last Modified ബുധന്‍, 21 ജനുവരി 2015 (12:02 IST)
പാട്ടുപാടിയാല്‍ ചാട്ടയടി, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് ശിക്ഷ മരണം, പ്രാവിനേ വളര്‍ത്തിയാല്‍ തടവ് ശിക്ഷ, എതിര്‍ക്കുന്നവരെ പരപുരുഷ ബന്ധം ആരോപിച്ച് എറിഞ്ഞുകൊല്ലും... ഇതൊക്കെ നടത്തുന്നത് അധോലോകങ്ങളിലൊ മാഫിയകളൊ അല്ല. ലോകത്തിന് വഴികാട്ടിയാകാന്‍ പ്രവാചകന്‍ മുഹമ്മദ് നബി പകര്‍ന്നു നല്‍കിയ ആദര്‍ശത്തിന്റെ അനുയായികളാണ്. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് തുണികൂമ്പാരത്തില്‍ അടച്ചുപൂട്ടപെട്ട താലിബാനിസത്തിലെ അഫ്ഗാന്‍ സ്ത്രീകളെ ലോകം ഒരിക്കല്‍ കണ്ടതാണ്. എന്നാല്‍ അതിനേക്കാള്‍ ക്രൂരമായി ഇസ്ലാമിക നിയമങ്ങളെ വികലമായി വ്യാഖ്യാനിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്മ്ന സുന്നി വിമത തീവ്രവാദികള്‍ ചെയ്യുന്നത്.

മനുഷ്യജീവിതവും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന കടുത്ത നിയമങ്ങളും ശിക്ഷാവിധികളുമാണ് ഐ‌എസ് ഭീകരര്‍ തങ്ങളുടെ അധീനപ്രദേശത്ത് നടപ്പിലാക്കുന്നത്. ഇവരുടെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ വിദ്യാഭ്യാസം നേടേണ്ടവരല്ല എന്നാണ്. വിദ്യാസമ്പന്നരായി സ്ത്രീകളെ കൊന്നൊടുക്കിയാണ് അവര്‍ തങ്ങളുടെ ആദര്‍ശം നടപ്പിലാക്കുന്നത്. ഐഎസിന് വേരോട്ടമുള്ള ഇറാഖ്, എന്നിവിടങ്ങളിലാണ് വിദ്യാസമ്പന്നരും ഉദ്യോഗസ്ഥകളുമായ സ്ത്രീകളെ ഐസിസുകാര്‍ കൊന്നൊടുക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സംഘടന പുറത്തു വിട്ടിട്ടുണ്ട്.

മൊസൂള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വിദ്യാസമ്പന്നരായ സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റാവിന ഷംദാസാനി എന്ന പ്രവര്‍ത്തക പറയുന്നു. പൊതുസ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പിന് മത്സരിയ്ക്കുന്ന സ്ത്രഈകളേയും തീവ്രവാദികള്‍ കൊന്നൊടുക്കുന്നുണ്ട്. ജനവരി ആദ്യ വാരത്തില്‍ അഭിഭാഷകമാരായ മൂന്ന് സ്ത്രീകളെ ഐസിസ് പരസ്യ വിചാരണയ്ക്ക് വിധേയരാക്കിയതായി റാവിന പറയുന്നു. കഴിഞ്ഞയാഴ്ചയും പരപുരുഷ ബന്ധം ആരോപിച്ച് ഐസിസ് ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വിചാരണ ചെയ്യപ്പെടുന്നവരില്‍ അധികം സ്ത്രീകളും നിരപരാധികളും ഐഎസ് വിരോധികളുമാണെന്നതാണ് സത്യം.

ഇസ്ലാമികമല്ലാത്ത സംഗീതോപകരണങ്ങള്‍ വായിക്കുന്നതും ഐ‌എസ്സിന്റെ കണ്ണില്‍ ഗുരുതരമായ കുറ്റമാണ്. അനിസ്ലാമികമായ സംഗീതോപകരണമായ കീബോര്‍ഡ് വായിച്ചതിന്റെ പേരില്‍ സിറിയയിലെ ആലെപ്പോയില്‍ നിന്നും ഏതാനും മൈലുകള്‍ മാത്രം ദൂരമുള്ള ബുജാക്കില്‍ ഒരാള്‍ക്ക് തീവ്രവാദികള്‍ വിധിച്ച ശിക്ഷ 90 ചാട്ടവാറടിയാണ്.
സംഗീതം വായിക്കുന്നത് വിലക്കിയതിന് പുറമെ പക്ഷി വളര്‍ത്തലും ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് അതിനെതിരെയും ഐസിസ് നടപടി ശക്തമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രാവ് വളര്‍ത്തിയതിന്റെ പേരില്‍ യുവാക്കളെ ഐസിസ് തടവിലാക്കിയിട്ടുണ്ട്. ഇറാഖിലെ ദിയാലയിലെ വീട്ടില്‍ പ്രാവിനെ വളര്‍ത്തിയതിനാണ് 15ല്‍ പരം യുവാക്കളെ ഐസിസ് ഭീകരരര്‍ പിടികൂടിയത്. ഇതില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതായും സൂചനകളുണ്ട്. ദിയാല മേഖലയില്‍ പ്രാവ് വളര്‍ത്തല്‍ പ്രിയപ്പെട്ട വിനോദമാണ്. ഐസിസ് ഈ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ പ്രാവ് വളര്‍ത്തല്‍ നിരോധിച്ചിരിക്കുകയാണ്. ഈ വിനോദം അനിസ്ലാമികവും അള്ളാഹുവിനെ ആരാധിക്കുന്നതില്‍ നിന്ന് ശ്രദ്ധയില്ലാതാക്കുന്ന വിനോദമാണെന്നുമാണ് ഐസിസ് വാദിക്കുന്നത്.

ഫുട്‌ബോള്‍ കാണുന്നത് പോലും ഇസ്ലാമിക വിരുദ്ധമാണെന്ന നിലപാടാണ് ഐസിസ് സ്വീകരിച്ച് വരുന്നത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം കണ്ടതിന്റെ പേരിലാണ് തിങ്കളാഴ്ച 13 കുരുന്നുകളെ ഐസിസ് കൂട്ടക്കുരുതി നടത്തിയത്. സ്വവര്‍ഗ പ്രേമിയായ ഒരു യുവാവിനെ ഐസിസ് പൊലീസ് കഴിഞ്ഞ ദിവസം റാഖയിലെ 100 അടി ഉയരമുള്ള ടവറില്‍ കയറ്റി താഴേക്ക് എറിഞ്ഞ് കൊന്നിരുന്നു. ഐസിസ് ഇറാഖിലും സിറിയയിലും ഭരണം പൂര്‍ണമായും നേടിക്കഴിഞ്ഞാല്‍ ലോകത്ത് ഒരു ഭൂപ്രദേശം കാലങ്ങളോളം പുറകിലേക്ക് പോകേണ്ടതായി വരും. സിറിയയിലെയും ഇറാഖിലെയും ചില ഭാഗങ്ങളുടെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തതിന് ശേഷം തങ്ങള്‍ മധ്യപൂര്‍വ ദേശത്ത് ഒരു ഇസ്ലാമിക ഖലിഫത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന് പറഞ്ഞ് കര്‍ക്കശമായ ശരിയ നിയമമാണ് ഐസിസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :