കോഴിയും മീനും തവളയും ഇനി ഭൂകമ്പം പ്രവചിക്കും, ഇവിടെയല്ല, അങ്ങ് ചൈനയില്‍

ബീജിംഗ്| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (14:13 IST)
ചൈനയില്‍ ഭൂകമ്പത്തേക്കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്താന്‍ ആധുനിക സാങ്കേതിക വിദ്യകളെ ഗവേഷകര്‍ ഉപേക്ഷിക്കുന്നു. പകരം കോഴികളെയും മത്സ്യങ്ങളെയും തവളകളേയുമാണ് ഇപ്പോള്‍ ഗവേഷകര്‍ ഉപയോഗിക്കുന്നത്. ചൈനയിലെ സീസ്‌മോളജിക്കല്‍ ബ്യൂറോയാണ് ഇതിനുപിന്നില്‍. ഭൂകമ്പം ഉണ്ടാകുന്നത് മുന്‍‌കൂട്ടി അറിയാന്‍ ഈ ജീവികള്‍ക്ക് വളരെ പെട്ടന്ന് അറിയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കോഴികള്‍ പറന്ന് മരത്തില്‍ കയറുക, മത്സ്യങ്ങള്‍ വെള്ളത്തില്‍നിന്ന് പുറത്തേക്ക് ചാടുക, മാക്രികള്‍ കൂട്ടംകൂട്ടമായി യാത്രചെയ്യുക എന്നിവയുണ്ടായാല്‍ അധികം വൈകാതെ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അതിനാല്‍ നാഞ്ചിങ് പട്ടണത്തിലുണ്ടായിരുന്ന ഏഴ് മൃഗശാലകളെ ഇപ്പോള്‍ ഭൂകമ്പമറിയാനുള്ള പ്രത്യേക ഗവേഷണകേന്ദ്രങ്ങളാക്കിയിരിക്കയാണ് സീസ്‌മോളജിക്കല്‍ ബ്യൂറോ.

ഇത്തരത്തില്‍ ഇനിയും കൂടുതല്‍ ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടാക്കാനാണ് ചൈനയുടെ പദ്ധതി. നാഞ്ചിങ്ങില്‍ തന്നെ ഇത്തരത്തില്‍ പുതിയതായി ഏഴ് മൃഗനിരീക്ഷണ കേന്ദ്രങ്ങള്‍കൂടി ഇക്കൊല്ലം സ്ഥാപിക്കും. മൂന്നുതരം ജീവിവര്‍ഗങ്ങളെയും ഒരുമിച്ച് പാര്‍പ്പിച്ചാലേ ഭൂകമ്പസാധ്യത കൃത്യമായി അറിയാനൊക്കൂ എന്നാണ് ശാസ്ത്രജ്ഞര്‍ സര്‍ക്കാറിന് നല്‍കിയിട്ടുള്ള ഉപദേശം.

ഏതായാലും മൃഗശാലയിലെ ജീവികളുടെ പെരുമാറ്റം ദിവസേന രണ്ടുതവണ ബ്യൂറോയില്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചെറിയ ഭൂകമ്പങ്ങള്‍ അറിയാന്‍ നേരത്തേ നായ്ക്കളെ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :