ചക്ക മാഹാത്മ്യം! ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി മാറ്റിയതിനു പിന്നില്‍?

ചക്ക ആളു ചില്ലറക്കാരനല്ല!

അപര്‍ണ| Last Modified വെള്ളി, 23 മാര്‍ച്ച് 2018 (09:39 IST)
ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോള്‍ കുറച്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? എല്ലാ മലയാളികളുടെയും
പറമ്പിൽ കാണും ഒരു പ്ലാവെങ്കിലും. ചക്കകൊണ്ട് പല ഗുണങ്ങ‌ളുണ്ട്. ഏവരെയും കൊതിപ്പിക്കുന്നത് പഴുത്ത ചക്കയാണ്. അതിൽ കൂഴചക്കയും വരിക്കചക്കയുമുണ്ട്. ചക്കപ്പഴം എന്ന് കേൾക്കുമ്പോ‌ൾ തന്നെ വായിൽ കപ്പലോടും.

പ്രമേഹരോഗികൾക്ക് പഴുത്ത ചക്ക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കാരണമറിയാല്ലോ? മധുരം തന്നെ. എന്നാൽ വിലക്ക് ചക്കപ്പഴത്തിന് മാത്രമേ ഉള്ളു. പച്ചചക്കക്കില്ല. പ്രമേഹരോഗികൾ പച്ചചക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ!

ചക്കയുടെ മഹത്വം വിവരിക്കുന്ന ഒരു പഴയ പാട്ടുണ്ട്, കുറച്ചധികം പഴയത്.
പച്ചയ്ക്കുതിന്നു ചുളതിന്നു വരിക്കതിന്നു
ഉച്ചയ്ക്കഹോ കുളികഴിഞ്ഞൊരു ചക്കതിന്നു
അത്താഴവും പുനരതിങ്ങ ചക്കതന്നെ
നാരായണാ തലയിണയ്ക്കുമൊരൊത്തചക്ക!

ധാരാളം അന്നജമുള്ള ചക്ക പ്രമേഹക്കാര്‍ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ കരുതിപ്പോന്നത്. എന്നാൽ പ്രമേഹരോഗികൾക്ക് ചക്ക ഒരു നല്ല ഭക്ഷണമാണ്. പച്ചചക്കയോ അതിന്റെ വിഭവങ്ങ‌ളോ കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയില്ല എന്നതാണ് ഏറ്റവും പ്രധാന കാരണം. പറമ്പിലുള്ള നാടൻ ഭക്ഷണങ്ങ‌ൾ ഉപേക്ഷിച്ച് മറ്റ് വിഭവങ്ങ‌ൾ കഴിച്ച് പ്രമേഹരോഗം വിളിച്ച് വരുത്തുകയാണ് മലയാളികൾ. വിലയേറിയ മരുന്നുകളെയും ഇൻസുലിനേയും കുറയ്ക്കാൻ പച്ചചക്ക മതി.

ചോറ്, ചപ്പാത്തി, ദോശ, ഇഡ്ഡലി എന്നീ പ്രധാന ആഹാരങ്ങ‌ൾക്ക് പകരമായിട്ടാണ് ചക്കപ്പുഴുക്ക് കഴിക്കേണ്ടത്. ഇതിലൂടെ പ്രമേഹരോഗികളുടെ ആരോഗ്യത്തിന് നല്ല മാറ്റം വരുത്താൻ സാധിക്കും.ചക്കയുടെ കാലം മാർച്ച് മുതൽ ജൂലായ് വരെയാണ്. ഈർജ്ജം, ജീവകം എ, കാർബോഹൈഡ്രേറ്റ്, ജീവകം ഡി, നിയാസിൻ, ജീവകം ബി, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, സിങ്ക്, ചെമ്പ് എന്നിവയുടെ കലവറയാണ് പച്ച ചക്ക. വീട്ടിൽ പ്ലാവുണ്ടെങ്കിൽ ആയുസ്സ് കൂടുമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചക്ക കഴിക്കൂ പ്രമേഹത്തോട് ഗുഡ് ബൈ പറയൂ.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രമേഹ രോഗികളുടെ എണ്ണത്തിൽ ലോകത്ത്
25 ശതമാനം വർധനവുണ്ടായിട്ടുണ്ട്. അതും കഴിഞ്ഞ വർഷങ്ങ‌ളെ അപേക്ഷിച്ച്. ഇന്ത്യയിൽ മാത്രം 7.5 ശതമാനം വർധനവാണു‌ള്ളത്. എന്നാൽ ദേശീയ ശരാശരിയുടെ കണക്കിനേക്കാൾ മൂന്നു മടങ്ങ് അധികമാണ് കേരളത്തിലെ പ്രമേഹരോഗികളുടെ കണക്ക്. ജീവിതരീതിയിലെ മാറ്റമാണ് ഇതിന്റെ കാരണമെന്നും പഠനങ്ങ‌ൾ ചൂണ്ടികാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :