പ്രമേഹം; പാലിക്കേണ്ട നിയമങ്ങളും കല്‍പ്പനകളും

പ്രമേഹം, പ്രഭാതഭക്ഷണം, അമിതവണ്ണം, ജീവിത ശൈലി
VISHNU.NL| Last Modified ശനി, 15 നവം‌ബര്‍ 2014 (14:20 IST)
കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നു എന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കേയാണ് ഈ വര്‍ഷത്തെ അന്താരഷ്ട്ര പ്രമേഹദിനം കടന്നുപോയത്. ജീവിത ശൈലി രോഗങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് പ്രമേഹം. അല്‍പ്പം ചിലകാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ വരാതിരിക്കാനും വന്നവര്‍ക്ക് ദീര്‍ഘായുസൊടെ ജീവിക്കുവാനും സാധിക്കാവുന്നതാണ്. അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

'ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണം' എന്നതാണ് ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രമേഹദിന വിഷയം.
പ്രമേഹരോഗം വരാതിരിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്യേണ്ടത് പ്രഭാത ഭക്ഷണം മറക്കാതിരിക്കുക എന്നതാണ്. എന്തെങ്കിലും രാവിലെ കഴിച്ചല്‍ പോര പിന്നെയൊ സമീകൃതവും ആരോഗ്യ ദായകവുമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നിങ്ങള്‍ക്കറിയാമോ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീരഭാരം 30% വരെ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോകത്ത് ഉണ്ടാകുന്ന 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും ശരീര ഭാരത്തിലെ വര്‍ദ്ധനവുമാണ് കാരണമായി ഭവിക്കുന്നത്. അതായത് കൊഴുപ്പടിഞ്ഞ ശരീരമുള്ളവര്‍ക്ക്. അതുകൊണ്ട് ശരീരഭാരം ആവശ്യത്തില്‍ അധികാമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. അമിതമായാല്‍ അമൃതും വിഷമാണല്ലൊ. ശരീര ഭാരം കുറയ്ക്കാന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. പ്രഭാത ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതാണ് പ്രാധാന്യം. ശരീരഭാരം കുറച്ചാല്‍ ടൈപ്പ് 2 പ്രമേഹവും തടയാം.

പ്രഭാത ഭക്ഷനത്തില്‍ നിന്ന് മാസത്തിനെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലത്. കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, പുട്ട് എന്നിവ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികള്‍, കുറച്ചു പഴങ്ങള്‍. ഇവകൂടിയായാല്‍ സമീകൃതക്ക് ആഹാരമായി. പ്രഭാത ഭക്ഷണം പ്രമേഹരോഗ നിയന്ത്രണത്തിനു മാത്രമല്ല തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ് എന്നുകൂടി അറിഞ്ഞിരിക്കുക.

പ്രഭാതഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളില്‍ കഴിക്കുക. ചോറു കുറവും കറി കൂടുതലും കഴിക്കാം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായവ, സോഫ്റ്റ്ഡ്രിങ്ക്സ്, കൃത്രിമമധുരം, മദ്യം എന്നിവ. പച്ചക്കറികളും പഴങ്ങളും സ്വയം കൃഷിചെയ്ത് ഒരുക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. കീടനാശിനി മുക്തമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമാകട്ടെ നമ്മുടെ അടുക്കളകളില്‍ സ്ഥാനമുണ്ടാകേണ്ടത്.

കുട്ടികള്‍, പ്രത്യേകിച്ച് കൌമാരക്കാര്‍ കളികള്‍ക്കും വ്യായാമത്തിനും സമയം കണ്ടെത്തണം. വിദ്യാലയങ്ങളില്‍ ദിവസവും വ്യായാമം നിര്‍ബന്ധമാക്കണം. 15- 20 പ്രായക്കാരിലെ ടൈപ്പ് 2 പ്രമേഹം കൂടുന്നതിനു കാരണം അമിതഭക്ഷണവും വ്യായാമക്കുറവുമാണ് എന്നറിയുക. കേരളത്തില്‍ 44 ശതമാനത്തിലേറെ സ്ത്രീകള്‍ക്കും അരവണ്ണം കൂടുതലാണ് ഇതാണു ടൈപ്പ് 2 പ്രമേഹത്തിനു പ്രധാനകാരണം. അശാസ്ത്രീയമായ പ്രസവാനന്തര ശുശ്രൂഷ, വ്യായാമക്കുറവ്, ഗര്‍ഭിണികള്‍ക്ക് ആവശ്യത്തിലേറെ ആഹാരം കൊടുക്കുന്ന പ്രവണത തുടങ്ങിയവയാണു കാരണം. രോഗത്തെ ഗൌനിക്കാത്തതു മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന അനുബന്ധപ്രശ്നങ്ങളും കൂടുതല്‍.

ഇത്രയുമായാല്‍ പ്രമേഹം വരാതെ നോക്കാന്‍ നമ്മെക്കൊണ്ടാകും. ഇനി പ്രമേഹം വന്നവര്‍ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഇത്തരക്കാര്‍ പഴച്ചാറ് കുടിക്കുന്നത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പഞ്ചസാര കൂടുതലും നാരു കുറവുമാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ചേ കഴിക്കുന്ന പഴത്തിന്റെ അളവ് നിശ്ചയിക്കാവൂ. തുടക്കത്തിലേ കണ്ടെത്തിയാല്‍ പ്രമേഹത്തെ പൂര്‍ണമായും മാറ്റുന്ന മരുന്നുകള്‍ ലഭ്യമാണ്. പ്രമേഹം വിവാഹബന്ധത്തിനും പ്രസവത്തിനും തടസ്സമല്ല. പ്രമേഹ ചികില്‍സ ശാസ്ത്രീയമായും കൃത്യമായും നടത്തിയാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്.

ഇനി പറയുന്ന കാര്യങ്ങള്‍ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ് കല്‍പ്പനകള്‍ എന്നുതന്നെ പറയാം. 1. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്. 2. പ്രമേഹ രോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം
3. മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും. 4. ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്. 5. കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക.

തീന്‍മേശയില്‍ പ്രമേഹരോഗിക്ക് ഒരു ഭക്ഷണവും മറ്റുള്ളവര്‍ക്കു മറ്റൊന്നും വേണ്ട, എല്ലാവര്‍ക്കും സ്വീകാര്യമായ ആരോഗ്യഭക്ഷണം ശീലമാക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിത ഔഷധങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പണമില്ലാത്തവര്‍ക്കു പോലും രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള ഫലപ്രദചികില്‍സ ഉറപ്പാക്കാന്‍ കഴിയും. ചെലവ് കൂടുതല്‍ പ്രമേഹചികില്‍സയ്ക്കല്ല, അനുബന്ധ രോഗങ്ങള്‍ ചികില്‍സിക്കുന്നതിനാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കുക.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :