ഒറ്റ പിഴവില്‍ ചിലിക്ക് നഷ്‌ടമായത് ‘പൊന്നിന്‍ കുടമാണ്’ - കിരീടം ജോക്കീം ലോയ്‌ക്ക് അവകാശപ്പെട്ടത്

ഒറ്റ പിഴവില്‍ ചിലിക്ക് നഷ്‌ടമായത് ‘പൊന്നിന്‍ കുടമാണ്’

മോസ്കോ| jibin| Last Modified തിങ്കള്‍, 3 ജൂലൈ 2017 (19:19 IST)
വിയര്‍ത്തു കളിച്ചത് ചിലിയാണെങ്കിലും കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യം ജോക്കീം ലോയുടെ കുട്ടികള്‍ക്കായിരുന്നു. കളിക്കുന്ന ജര്‍മ്മനിയോടാണെന്നും ചെറിയ പിഴവ് പോലും തിരിച്ചടികളാണുണ്ടാക്കുകയെന്ന തിരിച്ചറിവില്ലായ്‌മയാണ് ലാറ്റിനമേരിക്കന്‍ രാജാക്കന്മാര്‍ക്ക് വിനയായത്.

കോൺഫെഡറേഷൻസ് കപ്പില്‍ ജര്‍മ്മനി മുത്തമിട്ടപ്പോള്‍ ചിലിയുടെ ചങ്കാണ് തകര്‍ന്നത്. മാഴ്സലോ ദയസിന്റെ പിഴവിൽ നിന്നു ലഭിച്ച പന്ത് കൈക്കലാക്കിയ ടിമോ വെർണർ സാഹസത്തിന് മുതിരാതെ ലാർസ് സ്റ്റിൻഡിന് പാസ് മറിച്ചു നല്‍കുകയും അദ്ദേഹമത് ചിലിയുടെ വലയിലെത്തിക്കുകയും ചെയ്‌തപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു.

ഇരുപതാം മിനിറ്റിൽ ഗോള്‍ വീണതിന്റെ ഞെട്ടലില്ലാതെ കളിച്ചതെങ്കിലും ഭാഗ്യക്കേട് ഒപ്പം നിന്നതാണ് ചിലിക്ക് വിനയായത്. ജർമ്മൻ ഗോളി സ്റ്റെഗന്റെ തകര്‍പ്പന്‍ സേവുകള്‍ ചിലിയയുടെ പ്രതീക്ഷകള്‍ തകിടം മറച്ചപ്പോള്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നതിലും അലക്സിസ് സാഞ്ചസും, ആർടുറോ വിദാലും, എഡ്വാർഡോ വർഗാസും മുന്നിട്ടു നിന്നു.

ഗോള്‍ എന്നുറച്ച മുന്നേറ്റങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഒഴുകിയെത്തിയതോടെ കരുത്തുറ്റ ജര്‍മ്മന്‍ പ്രതിരോധം ആടിയുലഞ്ഞു. ചിലി താരങ്ങള്‍ ജര്‍മ്മന്‍ യുവനിരയെ ഞെട്ടിച്ചും വിറപ്പിച്ചും കളി കൈലെടുത്തുവെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നതിലാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ മത്സരിച്ചത്.



കളിയിൽ കൂടുതൽ നേരം പന്തു കൈവശം വച്ചിട്ടും കൂടുതൽ ഷോട്ടുകളുതിർത്തിട്ടും ചിലിക്ക് ഗോള്‍ നേടാന്‍ സാധിക്കാത്തതിന് കാരണം പിഴവുകള്‍ തുടര്‍ന്നതാണ്. ജർമനിയുടെ യുവസംഘം ഡസൻകണക്കിന്​ ഗോളുകൾ വാങ്ങികൂട്ടുമെന്നുറപ്പിച്ചപ്പോഴാണ് ചിലി കളി കൈവിട്ടത്. തിരിച്ചടിക്കാനും കളി പിടിക്കാനും ചിലിക്ക്​ അരഡസനോളം അവസരങ്ങളാണ് ലഭിച്ചത്.

കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴും ലഭിച്ച അവസരങ്ങള്‍ ചിലി പാഴാക്കിയതോടെ കോൺഫെഡറേഷൻസ്​ കപ്പില്‍ ജര്‍മ്മനി ആദ്യമായി മുത്തമിട്ടു.

2018ലെ ലോകകപ്പ് ലക്ഷ്യമാക്കി മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ കോൺഫെഡറേഷൻസ്​ കപ്പില്‍ കളത്തിലിറക്കാന്‍ കാണിച്ച ജര്‍മ്മന്‍ പരിശീലകന്‍ ജോക്കീം ലോയുടെ തന്റേടം പ്രശംസ അര്‍ഹിക്കുന്നതാണ്. പരിചയസമ്പന്നരായ ചിലി താരങ്ങളെ ഒരു പരിധിവരെ പൂട്ടാനും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചു.

ഈ യുവസംഘത്തില്‍ നിന്നുള്ള ഒരു പിടി താരങ്ങളെ കൂട്ടിച്ചേര്‍ത്തുള്ളതായിരിക്കും ജര്‍മ്മനിയുടെ ലോകകപ്പ് ടീം. ജോക്കീം ലോയുടെ ഈ നീക്കം ബ്രസീലും അര്‍ജന്റീനയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :