അമ്പേ നിരാശപ്പെടുത്തി ഒടിയൻ, നെഞ്ചുതകർന്ന് മോഹൻലാൽ ഫാൻസ്!

എസ് ഹർഷ| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (10:15 IST)
‘ഇതിനാണോ ചേട്ടാ ഇന്ത്യയിലെ എല്ലാ അവാർഡുകളും കൊണ്ടുപോകുമെന്ന് പറഞ്ഞത്?’ കണ്ടിറങ്ങിയപ്പോൾ അടുത്തുണ്ടായിരുന്ന മറ്റൊരു പ്രേക്ഷകന്റെ ചോദ്യമാണിത്. ഒരു സിനിമാ പ്രേമിയുടെ വാക്കുകൾ തന്നെയെന്ന് നിസംശയം പറയാം.

പ്രതീക്ഷകൾ തകർക്കുന്ന ഒടിയനെന്നാണ് ഭൂരിപക്ഷ ‌അഭിപ്രായം. അത് വേറൊന്നും കൊണ്ടല്ല, സംവിധായകൻ ശ്രീകുമാർ മേനോനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നൽകിയ ഓവർ ഹൈപ്പ് തന്നെ. ഓവർ ഹൈപ്പിൽ ഒരു ചിത്രമെത്തിയിട്ട് അമിത പ്രതീക്ഷിയിൽ ചിത്രത്തിന് കയറണ്ട എന്ന് പറയുന്നതിൽ ലോജിക്കില്ല. ഒരുപക്ഷേ, ഒടിയനെ കുറിച്ചറിയാത്തവർക്ക് ഈ ചിത്രത്തിൽ പലയിടത്തും ലാഗ് അനുഭവപ്പെട്ടേക്കാം.

പാലക്കാട് ജില്ലയിലെ തേൻകുറിശ്ശി ഗ്രാമത്തിലെ മാണിക്യൻ എന്ന ഒടിയന്റെ ജീവിതമാണ് പറയുന്നത്. ആദ്യത്തെ 20 മിനിറ്റോളം പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് തന്നെ. എന്താണ്, ആരാണ് തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയാണത്. ക്യൂരിയോസിറ്റി ജനിപ്പിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീടങ്ങോട്ട് പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്നു.


മുടിനീട്ടിവളർത്തിയ, ഒടിയൻ മാണിക്യനാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. കഥ ഭൂതകാലത്തിലേക്ക് പോകും. അവിടെ നിന്നും തിരിച്ച് വർത്തമാനത്തിലേക്ക്. തന്റെ ജീവിതം തകർത്തത് ആരാണെന്ന തിരിച്ചറിവിൽ പകരം ചോദിക്കാനും കണക്കു തീർക്കാനം ഒടിയൻ തിരിച്ച് തേങ്കു‌റിശിയിലേക്ക് എത്തുകയാണ്. എന്നാൽ, ഇന്റർവെല്ലിനു ശേഷമുള്ള കഥ പ്രതീക്ഷിക്കാവുന്നത് തന്നെ. ലാഗ് അനുഭവപ്പെടുന്നത് ഇതോടെയാണ്.

ഒരുപാട് കേട്ട് പഴകിയ ഒടിയൻ എന്ന സങ്കല്പത്തെ വിശ്വസനീയമായി വിളക്കി ചേർത്ത് അവതരിപ്പിക്കാൻ തിരക്കഥാ കൃത്തിന് കഴിഞ്ഞിരിക്കുന്നു. തേൻകുറിശ്ശിയുടെ രാത്രി മനോഹാരിതയും ഒടിയന്റെ ഒടി വിദ്യകളും ഒരു പോരായ്മയും ഇല്ലാതെയാണ് ക്യാമറാന്മാർ ഷാജി കുമാർ ചിത്രീകരിച്ചിരിക്കുന്നത്. ഗാനങ്ങൾ മികച്ച് നിന്നു. ഒടിയനിലൂടെ പഴയ ആ മഞ്ജുവിനെ തിരികെ ലഭിച്ചിരിക്കുന്നു. അഭിനയം കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും.

അഭിനേതാക്കൾ എല്ലാം മികച്ച് നിന്നപ്പോഴും ഫാൻസിന് ആഘോഷിക്കാൻ പാകത്തിലുള്ള ബിജി‌എമോ സംഭാഷങ്ങളോ ചിത്രത്തിലുണ്ടായില്ല. സിനിമയുടെ പ്രധാന പ്ലസ് പോയന്റ് ആകേണ്ടിയിരുന്ന സംഘട്ടനങ്ങൾ ഒരുക്കിയ പീറ്റർ ഹൈൻ നിരാശപ്പെടുത്തി. പീറ്റർ ഹെയിൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുലിമുരുകൻ എത്രയോ മുകളിലാണ്.

മോഹൻലാൽ എന്ന മഹാനടനെ കീറിമുറിച്ച് പരിശോധിക്കാൻ ആർക്കും കഴിയില്ല, അത്രമേൽ സൂഷ്മാമായി തന്നെയാണ് അദ്ദേഹം തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുന്നത്. അതുതന്നെയാണ് ഒടിയനിലും കണ്ടത്. മോഹൻലാലിന്റെ സ്ക്രീൻ പ്രസൻസും ഡെഡിക്കേഷനും സിനിമയുടെ ഹൈലൈറ്റ്സ്‌ ആണു. പക്ഷേ, ഇടയ്ക്കെപ്പോഴോ പ്രകാശ് രാജ് മോഹൻലാലിനും മുന്നിലാണെന്ന് തോന്നിപ്പോയി.

സിനിമ കഴിയുമ്പോൾ മോഹൻലാൽ ഫാൻസ് നെഞ്ചുവിരിച്ച് ഇറങ്ങിവരാമെന്നാണ് അവസാനം പറഞ്ഞത്. എന്നാൽ, ഒരു മാസ് പടത്തിനു ആവശ്യമായ, ഫാൻസിനെ എൻഗേജ് ചെയ്യിക്കാൻ വേണ്ട പഞ്ച് ഡയലോഗുകളോ, അതിമാരകമായ സംഘട്ടന രംഗങ്ങളോ സിനിമയിലില്ല എന്നതും ശ്രദ്ധേയം.

അമിത പ്രതീക്ഷയും വൻ ഹൈപ്പും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ രീതീകളുടേയും അമിതഭാരം ചുമലിലേറ്റിയാണ് ഒടിയൻ തിയേറ്ററിലെത്തിയത്. ഈ ഹൈപ് ഒന്നുമില്ലായിരുന്നെങ്കിൽ മറ്റൊരു ലെവലിൽ ഈ ചിത്രം ആസ്വദിക്കാൻ പറ്റുമായിരുന്നു എന്നും തോന്നിയേക്കാം.
(റേറ്റിംഗ്:3/5)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :