മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ പനിയും കാഴ്ചക്കാരനായി!

പനി മാറിനിന്നു, ഉലഹന്നാനില്‍ അനുരാഗത്തിന്‍റെ മുന്തിരിവള്ളികള്‍ !

Mohanlal, Munthirivallikal Thalirkkumpol, Sindhuraj, Jibu Jacob, Vellimoonga, Meena, Drishyam, മോഹന്‍ലാല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സിന്ധുരാജ്, ജിബു ജേക്കബ്, വെള്ളിമൂങ്ങ, മീന, ദൃശ്യം
Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (16:36 IST)
‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. മോഹന്‍ലാലും മീനയും വീണ്ടും ജോഡിയാകുന്നു. രചന എം സിന്ധുരാജ്.

നര്‍മ്മരസപ്രധാനമായ ഒരു കുടുംബചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മോഹന്‍ലാലിന്‍റെ തന്നെ ‘നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന മനോഹരമായ ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന പേര്. ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. വെള്ളിമൂങ്ങയിലേതുപോലെ രാഷ്ട്രീയവും ഈ ചിത്രത്തില്‍ ഒരു നര്‍മ്മവിഷയമാണ്.

“ഒരുദിവസം രാത്രി ബിലാത്തികുളത്തെ ഹൌസിംഗ് കോളനിയുടെ ടെറസിലാണ് ഷൂട്ട്. ലാലേട്ടന് പനിയാണ്. അതിന്‍റെ ക്ഷീണവുമുണ്ട്. എങ്കിലും പുതച്ച് റൂമില്‍ കിടക്കാതെ, ഷൂട്ടിംഗ് മുടങ്ങാതിരിക്കാന്‍ ലൊക്കേഷനില്‍ വന്നു. ടെറസിന്‍റെ ഒരു വശത്ത് ഷൂട്ടിംഗിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍, മറ്റൊരുവശത്ത് ലാലേട്ടന്‍റെ സുഹൃത്തായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്‍ടര്‍ അലക്സാണ്ടര്‍ ലാലേട്ടനെ പരിശോധിക്കുന്നു. ചില മരുന്നുകള്‍ കൊടുക്കുന്നു. ഷോട്ട് റെഡി എന്നുപറഞ്ഞതും ലാലേട്ടന്‍ ക്യാമറയുടെ മുന്നിലേക്ക്. അനൂപ് മേനോനും ഷാജോണും അലന്‍സിയറും ഒപ്പമുണ്ട്. പ്രമോദ് പിള്ളയുടെ ക്യാമറക്കണ്ണുകളില്‍ പനി ബാധിച്ച ലാലേട്ടന്‍റെ മുഖം ഇല്ല. മോണിട്ടറില്‍ ഞങ്ങള്‍ക്കും കാണാം. ഞാനും സംവിധായകന്‍ ജിബു ജേക്കബും നിര്‍മ്മാതാവ് സോഫിയ പോലും മോണിറ്ററിന് മുന്നില്‍ ഇരിക്കുകയാണ്. ലാലേട്ടനില്‍ നിന്ന് ഉലഹന്നാനിലേക്കുള്ള പകര്‍ന്നാട്ടം തുടങ്ങുന്നു. ഉലഹന്നാനില്‍ അനുരാഗത്തിന്‍റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്ന മനോഹരമായ നിമിഷങ്ങള്‍. അപ്പോള്‍ എനിക്കുതോന്നി, ലാലേട്ടന്‍റെ ഈ അഭിനയം കാണാന്‍ പനിയും കാഴ്ചക്കാരനായി മാറിനിന്നിട്ടുണ്ടാവണം” - ഫ്ലാഷ് മൂവീസില്‍ എഴുതിയ കുറിപ്പില്‍ സിന്ധുരാജ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :