പവനായി മമ്മൂക്ക ചെയ്യേണ്ടിയിരുന്ന കഥാപാത്രം!

പവനായി ആകണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചു, നടക്കാതെ പോയതിന് പിന്നിൽ!

അപർണ| Last Modified തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (15:36 IST)
ശബ്ദം കൊണ്ടും രൂപം കൊണ്ടും മലയാള സിനിമയ്ക്ക് ലഭിച്ച ലക്ഷണമൊത്ത വില്ലനായിരുന്നു ക്യാപ്റ്റൻ രാജു.
മസ്തിഷ്‌കഘാതത്തെ തുടര്‍ന്ന് ഇന്ന് അന്തരിച്ച ക്യാപ്റ്റ്ന്‍ രാജുവിന്റെ ഓര്‍മ്മകള്‍ പുതുക്കി സിനിമയില്‍ നിന്നുള്ള നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. അതില്‍ സംവിധായകനും നടനുമായ ലാലുമുണ്ട്.

ലാലിന്റെ വാക്കുകൾ വൈറലാവുകയാണ്. ക്യാപ്റ്റന്‍ രാജുവിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് കഥാപാത്രമായിരുന്നു നാടോടിക്കാറ്റിലെ പവനായി. പ്രൊഫഷണല്‍ കില്ലറായി എത്തുന്ന പവനായി അന്നും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.

മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച നാടോടിക്കാറ്റിലെ പവനായിയെ എല്ലാവർക്കും ഇഷ്ടമാണ്. മമ്മൂട്ടിക്ക് പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവത്രേ. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സ്റ്റോറി ഐഡിയ സിദ്ദിഖ്-ലാലിന്റേതായിരുന്നു.

നാടോടിക്കാറ്റിന്റെ കഥയുമായി സിദ്ദിഖും ലാലും നടക്കുമ്പോഴാണ് മമ്മൂട്ടി ഈ കഥയെ പറ്റി അറിയുന്നത്. കഥ വിശദമായി കേട്ട ശേഷം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടത് പവനായിയുടെ കഥാപാത്രത്തെയായിരുന്നു. അന്നൊക്കെ മമ്മൂട്ടി നായക വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. പവനായിയെ ഇഷ്ടമായ ആ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു.

നായകനായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ആള്‍ പറഞ്ഞത് ശരിക്കും കൗതുകമുള്ള കാര്യമായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. പിന്നീട് ക്യാപ്റ്റന്‍ രാജുവിനെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് സന്ത്യന്‍ അന്തിക്കാട് ആയിരുന്നുവെന്ന് ലാൽ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :