നിക്കിയുടെ തീരുമാനം മണ്ടത്തരമോ?

നിക്കി, വെള്ളിമൂങ്ങ, മഞ്ജു വാര്യര്‍, ദിലീപ്, ആസിഫ്
Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (19:11 IST)
മലയാള സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കള്‍ ആരെന്ന് പരിശോധന ചെന്നെത്തുന്നത് 'സഞ്ജയ് - ബോബി' എന്ന കൂട്ടുകെട്ടിലാണ്. ഈ ടീം വളരെ ഹൃദയസ്പര്‍ശിയും അതേസമയം ചടുലവുമായ സിനിമകളാണ് തുടര്‍ച്ചയായി സമ്മാനിക്കുന്നത്. അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, ട്രാഫിക്, ഹൌ ഓള്‍ഡ് ആര്‍ യു, എന്‍റെ വീട് അപ്പൂന്‍റേം, നോട്ടുബുക്ക് തുടങ്ങിയ മികച്ച സിനിമകളുടെ നിര തന്നെ സഞ്ജയും ബോബിയും സൃഷ്ടിച്ചു.

ഇവരുടെ അടുത്ത രചന വി കെ പ്രകാശിന് വേണ്ടിയാണ്. ആസിഫ് അലി നായകനാകുന്ന സിനിമയില്‍ നിക്കി ഗല്‍‌റാണിയെ നായികയായി നിശ്ചയിച്ചിരുന്നു. എന്നാല്‍, പുതിയ വിവരം, നിക്കി ഈ സിനിമയില്‍ നിന്ന് പിന്‍‌മാറി എന്നതാണ്. ഡേറ്റ് പ്രശ്നം കാരണമാണത്രേ മലയാളത്തിന്‍റെ പുതിയ ഭാഗ്യനായിക ഈ അവസരം നഷ്ടപ്പെടുത്തുന്നത്. ഈ സിനിമയുടെ വര്‍ക്ക്‍ഷോപ്പില്‍ വരെ നിക്കി പങ്കെടുത്തിരുന്നു. എന്നാല്‍ മറ്റ് ചില ചിത്രങ്ങളുമായി, പ്രധാനമായും ദിലീപ് നായകനാകുന്ന 'ഇവന്‍ മര്യാദരാമന്‍' എന്ന സിനിമയുമായി ഡേറ്റ് ക്ലാഷ് ഉണ്ടാകും എന്നതിനാലാണ് നിക്കി പിന്‍‌മാറുന്നതെന്നാണ് സൂചന.

സഞ്ജയും ബോബിയും എഴുതുന്ന ഒരു സിനിമ നഷ്ടപ്പെടുത്തുന്നത് മണ്ടത്തരമാകുമെന്ന് നിക്കിക്ക് പലരും ഉപദേശം നല്‍കിക്കാണുമെങ്കിലും മറ്റ് വഴികളില്ലാതെ ഈ സിനിമ നിക്കി വേണ്ടെന്നുവയ്ക്കുകയാണ് ചെയ്തതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായാണ് ആസിഫ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒരു ഫാമിലി ഡ്രാമയാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമ. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയില്‍ നെടുമുടി വേണു, പ്രേം പ്രകാശ്, സൈജു കുറുപ്പ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, ലെന തുടങ്ങിയവരും താരങ്ങളാണ്.

"എന്‍റെ വീട് അപ്പൂന്‍റേം എന്ന സിനിമയ്ക്ക് ശേഷം ഞങ്ങള്‍ ഒരു പടം ചെയ്യാന്‍ സമീപിച്ച സംവിധായകനാണ് വി കെ പി. അന്ന് പറഞ്ഞ കഥയാണിത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പേ റെഡി ആയ ബേസിക് കഥയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. 40 ദിവസങ്ങള്‍ കൊണ്ട് മൈസൂര്‍, കൊച്ചി, പുനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവിടങ്ങളില്‍ ചിത്രീകരിച്ചതിന് ശേഷം ജനുവരി അവസാനം സിനിമ റിലീസ് ചെയ്യാനാണ് പ്ലാന്‍. ഇതൊരു ഫാമിലി ഡ്രാമയായിരിക്കും. ബന്ധങ്ങളെക്കുറിച്ച് ഉള്ളതാണീ സിനിമ" - തിരക്കഥാകൃത്ത് ബോബി മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :