തമിഴില്‍ വമ്പന്‍‌മാര്‍ മങ്ങി - 6 മാസം - 10 ഹിറ്റുകള്‍!

Last Updated: ബുധന്‍, 2 ജൂലൈ 2014 (18:49 IST)
തമിഴ് സിനിമാലോകത്ത് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ റിലീസായത് 103 സിനിമകള്‍. ലാഭം കിട്ടിയത് 10 സിനിമകള്‍ക്ക്. ബാക്കി 93 ചിത്രങ്ങളും നിര്‍മ്മാതാക്കളുടെ കൈപൊള്ളിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയം അഞ്ച് സിനിമകള്‍ മാത്രമായിരുന്നു ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത് എന്നത് ആശ്വാസകരമാണ്.

മഞ്ചപൈ, യാമിരുക്ക് ഭയമേ, ഗോലി സോഡ, തെഗിഡി, മുണ്ടാസുപട്ടി, കുക്കൂ എന്നിവയാണ് ഹിറ്റ് ചാര്‍ട്ടില്‍ മുമ്പില്‍ നില്‍ക്കുന്നത്. വിജയ് - മോഹന്‍ലാല്‍ ചിത്രമായ ജില്ലയും അജിത് ചിത്രം വീരവും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കിയില്ല. നവാഗത സംവിധായകരുടെ സിനിമകളാണ് ബോക്സോഫീസില്‍ മികച്ച ലാഭം നേടിയത് എന്നതും പ്രത്യേകതയാണ്.

തിയേറ്ററുകളില്‍ നിന്ന് മുതല്‍മുടക്ക് തിരിച്ചുപിടിക്കുകയും എല്ലാ വരുമാനവും ചേര്‍ത്ത് വമ്പന്‍ ഹിറ്റാവുകയും ചെയ്ത രണ്ടുചിത്രങ്ങള്‍ മഞ്ചപൈയും യാമിരുക്ക് ഭയമേയും ആണ്. ആറുമാസത്തിലെ രണ്ടു വലിയ വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് തിരുപ്പതി ബ്രദേഴ്സാണ് - മഞ്ചപൈയും ഗോലി സോഡയും.

1980ലെ മെലോഡ്രാമയെന്ന് ആക്ഷേപിച്ച് നിരൂപകര്‍ തള്ളിയ സിനിമയാണ് മഞ്ചപൈ. എന്നാല്‍ തിരുപ്പതി ബ്രദേഴ്സ് ഒരു കുടുംബചിത്രം എന്ന നിലയില്‍ സിനിമ മാര്‍ക്കറ്റ് ചെയ്തു. ഏഴരക്കോടി രൂപ മുതല്‍ മുടക്കിയ സിനിമ അതിന്‍റെ ഇരട്ടിയോളമാണ് നേടിയത്. അഞ്ചേകാല്‍ക്കോടി രൂപയ്ക്കാണ് സീ തമിഴ് ചാനല്‍ മഞ്ചപൈ സ്വന്തമാക്കിയത്. തെലുങ്ക്, കന്നഡ റീമേക്ക് റൈറ്റായി രണ്ടുകോടിയിലേറെ രൂപ ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :