വിജയ് മുഖ്യമന്ത്രിയെ കണ്ടു, മെര്‍സലിനും ശനിദശയോ?

Vijay, Mersal, Edappadi Palanisami, Atlee, Kajal Agarwal, Samantha, വിജയ്, മെര്‍സല്‍, എടപ്പാടി പളനിസാമി, അറ്റ്‌ലീ, കാജല്‍ അഗര്‍വാള്‍, സമാന്ത
BIJU| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (18:43 IST)
എല്ലാ വിജയ് ചിത്രങ്ങള്‍ക്കും റിലീസിന് തൊട്ടുമുമ്പ് വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും എന്നത് ഇപ്പോള്‍ ഒരു സാധാരണ വാര്‍ത്തയാണ്. ‘മെര്‍സല്‍’ എന്ന പുതിയ ചിത്രവും വെല്ലുവിളികളെ നേരിടുകയാണ് ഇപ്പോള്‍.

ബുധനാഴ്ചയാണ് മെര്‍സല്‍ റിലീസ് ആകുന്നത്. രണ്ടുദിവസം മുമ്പും ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ചില അവ്യക്തതകള്‍ തുടരുകയാണ്. അനിമല്‍ വെല്‍‌ഫെയര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതായിരുന്നു ഒരു വലിയ പ്രശ്നം.

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന പക്ഷികളും പാമ്പുകളുമെല്ലാം യഥാര്‍ത്ഥമാണെന്നും കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് അല്ലെന്നും തിരിച്ചറിഞ്ഞതോടെയാണ് ബോര്‍ഡ് എന്‍ ഒ സി തടഞ്ഞുവച്ചത്. എന്നാല്‍ ആവശ്യമുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ എല്ലാം നല്‍കിയതോടെ മെര്‍സലിന് എന്‍ ഒ സി നല്‍കിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

ഇതിനായി ചില രംഗങ്ങള്‍ കട്ട് ചെയ്യേണ്ടിവന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഇത്തരത്തിലുള്ള ക്ലിയറന്‍സുകള്‍ എല്ലാം ലഭിച്ചാല്‍ മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. എന്തായാലും കഴിഞ്ഞ ദിവസം രാത്രിയില്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തെപ്പറ്റിയും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉടന്‍ തന്നെ മെര്‍സലിന്‍റെ പ്രതിസന്ധികളെല്ലാം മാറുമെന്നും 18ന് തന്നെ ചിത്രം റിലീസ് ചെയ്യാനാകുമെന്നുമാണ് വിവരം.

ആഹ്ലാദകരമായ നടുക്കം എന്നാണ് മെര്‍സല്‍ എന്ന പദത്തിന് അര്‍ത്ഥം. രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയാണ് മെര്‍സല്‍ ഒരുക്കുന്നത്.

വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്.

കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീ തെനന്‍‌ഡല്‍ ഫിലിംസാണ് 130 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 3300 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :