മോഹൻലാൽ വേണ്ടെന്ന് ഫാസിൽ തീർത്തു പറഞ്ഞു, അങ്ങനെ ആ ചിത്രം സൂപ്പർ ഹിറ്റായി!

മോഹൻലാലിനെ ഫാസിൽ തഴഞ്ഞു, എന്നിട്ടും ചിത്രം ചരിത്ര വിജയമായി!

aparna shaji| Last Modified വ്യാഴം, 5 ജനുവരി 2017 (13:34 IST)
എൺപതുകളുടെ അവസാനഘട്ടത്തിലാണ് റാംജി റാവു സ്പീക്കിംഗ് റിലീസ് ആയത്. ചിരിയുടെ അമിട്ട് പൊട്ടിച്ചായിരുന്നു ആ ചിത്രം തീയേറ്ററുകളിൽ നിറഞ്ഞാടിയ‌ത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ് അവരുടെ കഥപാത്രങ്ങളോട് 100 ശതമാനം നീതിപുലർത്തിയവരായിരുന്നു. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നവരാണ് മത്തായിച്ചനും കൂട്ടരും.

ചിത്രത്തിന്റെ കഥയുമായി ഗുരുവായ ഫാസിലിനെ കാണാൻ സിദ്ധിഖും ലാലും ചെല്ലുമ്പോൾ മോഹൻലാലും ശ്രീനിവാസനും ആയിരുന്നു അവരുടെ മനസ്സിലെ നായകന്മാർ. കഥയെഴുതിയത് തന്നെ അവർക്ക് വേണ്ടിയാണെന്ന് പറയാം. ഇരുവരും കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് വൻ വിജയമായിരുന്നു. അതുതന്നെയായിരുന്നു മോഹൻലാലിനേയും ശ്രീനിയേയും സിദ്ദിഖ്- ലാൽ തിരഞ്ഞെടുക്കാൻ കാരണം.

എന്നാൽ, ഫാസിലിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. മോഹൻലാലിനേയും ശ്രീനിവാസനേയും നായകന്മാർ ആക്കുന്നതിനോട് അദ്ദേഹത്തിന് ഒട്ടും താൽപ്പര്യമില്ലായിരുന്നു. ചിത്രത്തിന്റെ നിർമാതാവും ഫാസിൽ ആയിരുന്നു. ലാലു, ശ്രീനിയും അഭിനയിച്ചാൽ അവരുടെ പടം എന്ന പേരിലേ ചിത്രം അറിയപ്പെടുകയുള്ളു എന്നായിരുന്നു ഫാസിലിന്റെ അഭിപ്രായം.

അങ്ങനെയാണ് മോഹൻലാലിനേയും ശ്രീനിയേയും ഒഴിവാക്കുന്നതും പകരം മുകേഷും സായ്‌കുമാറും രംഗപ്രവേശനം ചെയ്യുന്നതും. അന്നത്തെ മാർക്കറ്റ് റേറ്റ് വെച്ച് പത്തുദിവസം പോലും ഓടാനുള്ള ബാഹ്യസാഹചര്യങ്ങൾ ഒന്നും തന്നെ ചിത്രത്തിനുണ്ടായിരുന്നില്ല. ചിത്രത്തിനുള്ളിലെ നർമം മാത്രമായിരുന്നു സംവിധായകരുടെ ആയുധം. അതങ്ങേറ്റു. ചിത്രം വൻ ഹിറ്റായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :