കേട്ടതൊന്നുമല്ല സത്യം, ഞാൻ തെറ്റൊന്നു ചെയ്തിട്ടില്ല; പേടിച്ച് പിന്മാറേണ്ട ആവശ്യം തനിക്കില്ലെന്ന് ലക്ഷ്മി രാമകൃഷ്ണൻ

റിയാലിറ്റി ഷോയിലെ ആത്മഹത്യ; അതൊന്നുമല്ല സത്യമെന്ന് ലക്ഷ്മി രാമകൃഷ്ണൻ

aparna shaji| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (18:03 IST)
കുടുംബ- സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത വേടവാക്കം സ്വദേശി നാഗപ്പന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് ഇപ്പോൾ സമൂഹവും സോഷ്യൽ മീഡിയയും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മരണത്തിനു കാരണം പരിപാടിയുടെ അവതാരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണനും പരിപാടിയുടെ അണിയണ പ്രവര്‍ത്തകരുമാണെന്ന് വാർത്തകൾ വന്നിരുന്നു.

എന്നാൽ, പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നടി വ്യക്തമാക്കുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നത് സത്യമാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ സത്യമല്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. കുടുംബത്തിൽ നിന്നും ശക്തമായ പിന്തുണ എനിക്കുണ്ട്. അപ്പോൾ പിന്നെ പേടിച്ച് പിന്മാറേണ്ട ആവശ്യം തനിയ്ക്കില്ലെന്നും ലക്ഷ്മി മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.

സീ തമിഴ് സംപ്രേഷണം ചെയ്യുന്ന ' സൊല്‍വതെല്ലാം ഉണ്‍മൈ' എന്ന പരിപാടിയില്‍ ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന അസ്വാരസ്യങ്ങളും അവിഹിത ബന്ധങ്ങളുമാണ് മിക്കവാറും ചര്‍ച്ചയാവുന്നത്. സമൂഹത്തിന്റെ താഴെക്കിടയില്‍ നില്‍ക്കുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരുടെ കുടുംബ പ്രശ്‌നങ്ങളിലേക്കാണ് ചാനല്‍ ക്യാമറക്കണ്ണുമായി കടന്നു ചെല്ലുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ടവര്‍ ക്യാമറയ്ക്കു മുന്നില്‍ അവതാരകയോട് പ്രശ്‌നങ്ങള്‍ പറയുന്നു. പിന്നീട് ആ പ്രശ്നവുമായി ബന്ധമുള്ളവരും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു.

പരിപാടിയില്‍ ആരോപണമുന്നയിക്കപ്പെടുന്നവരെ വിളിച്ച് വരുത്തുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യുന്നു. പിന്നീട് നിങ്ങളെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ചോദിക്കും. ക്യാമറയില്ലെന്നും ഇത് പരിപാടിയില്‍ സംപ്രേക്ഷണം ചെയ്യിലെന്നും പറഞ്ഞ് അകത്തേക്കു കൊണ്ടുപോയി ഒരു പേപ്പറില്‍ കയ്യൊപ്പ് വാങ്ങുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും പരിപാടിയില്‍ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഇത് ചോദ്യം ചെയ്താല്‍ നിങ്ങളുടെ അനുമതി നല്‍കി ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്ന് പറയും. ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പലരും മാനസികമായി തളരാറുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു.

ഭാര്യയോട് പിണങ്ങിയ നാഗപ്പന്‍ ഭാര്യ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു. രണ്ട് മക്കളുടെ അച്ഛനായ നാഗപ്പന്‍ സ്വന്തം മകളോട് മോശമായി പെരുമാറിയെന്നാണ് രേണുകയുടെ ആരോപണം. പരാതിയുമായി രേണുക ലക്ഷ്മിയെ സമീപിക്കുകയായിരുന്നു. മകളും ഇത് സമ്മതിച്ചു. ശാസ്ത്ര പരിശോധനയിൽ ഇത് വ്യക്തമാവുകയും ചെയ്തു. ഇത് ടിവിയില്‍ സംപ്രേക്ഷണം ചെയ്തതോടെ നാഗപ്പന്‍ മാനസികമായി തകര്‍ന്നു.
അപമാനിതനായ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

അച്ഛന്റെ മരണത്തിന് കാരണം 'സൊല്‍വതെല്ലാം ഉണ്‍മൈ' എന്ന പരിപാടിയാണെന്ന് മകള്‍ ആദിയും മകന്‍ മണികണ്ഠനും കുറ്റപ്പെടുത്തി. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :