'മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'; സലിം കുമാറിന്റെ വാക്കുകൾ ആ പ്രമുഖ നടനു നേരെയോ?

ആ നടന് അവാർഡ് ലഭിച്ചപ്പോൾ മണിയുടെ ബോധം പോയി, ''മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ ഇന്ന് കണ്ണീർ പൊഴിക്കുന്നു'' - സലിം കുമാറിന്റെ വാക്കുകൾ ലക്ഷ്യമിടുന്നത് ആരെ?

aparna shaji| Last Updated: ചൊവ്വ, 7 മാര്‍ച്ച് 2017 (13:33 IST)
വിവാദങ്ങൾ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ് മലയാള സിനിമ. ദിലീപിന്റെ വിവാഹം, നടിയ്ക്ക് നേരെയുണ്ടായ ആക്രമണം എന്നിവയ്ക്കൊടുവിൽ കലാഭവൻ മണിയാണ് സോഷ്യൽ മീഡിയ ഇപ്പോ‌ൾ ചർച്ച ചെയ്യുന്ന വിഷയം. സംഭവം വേറൊന്നുമല്ല, മണിയുമായി ബന്ധപ്പെട്ട് നടൻ നടത്തിയ പരാമർശമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് തുടക്കമിട്ടിരിയ്ക്കുന്നത്.

മഴവിന്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സര്‍ക്കസ് എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ നടന്‍ സലിം കുമാര്‍ മണിയെ കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയുണ്ടായി. മണിക്ക് മഹാനാകാന്‍ ഒന്ന് മരിക്കേണ്ടി വന്നു എന്നായി‌രുന്നു താരം പറഞ്ഞത്. ഒപ്പം മറ്റൊരു നടനു നേരേയും വിമർശനങ്ങ‌ൾ ഉയർന്നിരുന്നു.

കലാഭവന്‍ മണിയെ വീഴ്ത്താന്‍ വേണ്ടി ശ്രമിച്ച ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിയ്ക്കുന്ന ദിവസം ഒരു വിഡ്ഡി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ്.
ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോള്‍ മണി ഞങ്ങളിലൂടെ ജീവിയ്ക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണക്കേടാണ് എനിക്ക് തോന്നിയത് എന്ന് സലിം കുമാർ പറഞ്ഞിരുന്നു.

സലിം കുമാർ ലക്ഷ്യമിട്ടത് ആരെ എന്ന ചോദ്യത്തിന് വലിയ പ്രാധാന്യത്തോടെയാണ് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. സലിം കുമാർ പറയാതെ പറയുന്നത് മലയാള സിനിമയിലെ പ്രമുഖ നടനെയാണെന്നും അഭ്യൂഹങ്ങൾ പര‌ക്കുന്നുണ്ട്. ഇതിന് കാരണവുമുണ്ട്, മണിയ്ക്ക് നിഷേധിക്കപ്പെട്ട
ദേശീയ അവാർഡ് അന്ന് ലഭിച്ചത് ആ നടനായിരുന്നുവത്രേ. അവാർഡ് പ്രഖ്യാപനം കേട്ട മണി ബോധം കെട്ട് വീഴുകയായിരുന്നുവെന്ന് പിന്നീടൊരിക്കൽ സംവിധായകൻ കമൽ വ്യക്തമാക്കിയിരുന്നു.

കലാഭവനില്‍ മണിക്കൊപ്പം ജീവിതം ചിലവഴിച്ചിട്ടുള്ള നിരവധി പേര്‍ മലയാള സിനിമയിലെ താരങ്ങളായുണ്ട്. ജീവിതത്തില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രം ഒപ്പമുണ്ടായിരുന്ന കാലത്ത് ഒരേ നെഞ്ചായി ജീവിച്ചവരിൽ ഒരാളാണ് സലിം കുമാര്‍. മണി യാത്രയായപ്പോൾ മണിയെ കുറിച്ച് സലിം കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

സലിം കുമാറിന്റെ വാക്കുകളിലൂടെ:

മണി, ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ നീയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റര്‍വ്യൂവും കണ്ടു. അതില്‍ നീ ബ്രിട്ടാസിനോട് പറയുന്നുണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടി അഭിനയിച്ചിട്ടുള്ളത് നീയായിരിക്കും എന്ന്. പക്ഷേ അത് നിന്റെ മരണ ശേഷം ആയിരിക്കാം ആളുകള്‍ തിരിച്ചറിയുക എന്ന്. സത്യമാണ് ഒരു കലാകാരനെ അംഗീകരിക്കാന്‍ മരണം അനിവാര്യമായി വരുന്ന സന്ദര്‍ഭങ്ങള്‍. നിന്റെ കരിനാക്ക് ഫലിച്ചതുപോലെ എനിക്ക് തോന്നി. നിന്റെ കരിനാക്കിന്റെ ശക്തി ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. എന്റെ വിവാഹ തലേന്ന് എന്റെ വീട്ടില്‍ വന്ന് നാടന്‍പാട്ടൊക്കെ പാടുന്നതിന്റെ കൂട്ടത്തില്‍ ഒരു കാര്യം കൂടി നീ പറഞ്ഞു.

‘ഞാന്‍ സിനിമയില്‍ വന്നു ഇനി അടുത്തതായി വരുന്നത് സലിംകുമാര്‍ ആയിരിക്കും ‘ എന്ന്. നീയതു പറഞ്ഞതിന്റെ രണ്ടാം ദിവസം അത് ഫലവത്തായി. സിനിമയില്‍ അഭിനയിക്കാന്‍ എന്നെ തേടി ആളുവന്നെത്തി. നിനക്കെല്ലാം ആഘോഷങ്ങള്‍ ആയിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ എന്നെ ചാലകുടിയില്‍ വെച്ച് ആദരിച്ചത് മൂന്ന് ആനകളുടെ അകമ്പടിയോടെ ആയിരുന്നു. 22 വര്‍ഷത്തെ കലാഭവനിലെ ദാരിദ്ര്യത്തിന്റെ നാളുകളില്‍ തുടങ്ങിയ സൗഹൃദം. ഇന്നലെ അമൃതയുടെ ഐ സി യുവില്‍ വെച്ചുണ്ടാക്കിയ ശൂന്യത നികത്താന്‍ പറ്റില്ല മണി.

ഒരു മാര്‍ച്ച് മാസത്തില്‍ കലാഭവന്റെ ടെമ്പോ വാനില്‍ ഞാന്‍ നിന്നെയും കാത്തിരിന്നിട്ടുണ്ട്. നീയായിരുന്നു ഗ്രൂപ്പ് ലീഡര്‍. അതായിരുന്നു നമ്മുടെ ആദ്യ സമാഗമം. അന്ന് നീ എന്നോട് പറഞ്ഞു ‘ ഇവിടെ ഇപ്പോള്‍ വേണ്ടത് ഒരു കോമഡി ചെയ്യുന്ന മിമിക്രികാരനെ അല്ല. മ്യൂസിക് ചെയ്യുന്ന ഒരാളെയാണെന്ന്’. അന്നത്തെ പരിപാടി കഴിഞ്ഞു പിറ്റേന്ന് കലാഭവനില്‍ എത്തിയ എന്നെ അവിടെ സ്ഥിരം അര്‍ട്ടിസ്റ്റ് ആക്കിയതും നിന്റെ വാക്കുകളുടെ ബലത്തില്‍ മാത്രമായിരുന്നു. കലാഭവന്റെ വാനില്‍ ബാക്കില്‍ ഉള്ള സീറ്റുകളെ നമ്മള്‍ വിളിച്ചിരുന്ന പേരായിരുന്നു ‘ തെമ്മാടി കുഴി ‘എന്ന്. അവിടെയായിരുന്നു ഞാനും, സാജനും ഒക്കെ. ഒരു ബീഡി വലിക്കാന്‍ നീയുറങ്ങുന്നതും നോക്കി എത്രയോ രാത്രികള്‍ ഞങ്ങള്‍ ഇരുന്നിട്ടുണ്ട്. നീയിപ്പോഴും ഉറങ്ങുകയാണ് മണി. ഇവിടെ പറവൂരില്‍ ബീഡിയും വലിച്ചു ഞാന്‍ ഇരിക്കുകയാണ്. പക്ഷെ കലാഭവനില്‍ ചെന്ന് പരാതി പറയാന്‍ ഇന്ന് നീയില്ല. പരിപാടിക്ക് കിട്ടുന്ന കാശില്‍ നിന്ന് പിഴ ഈടാക്കാന്‍ ആബേലച്ചനും ഇല്ല. ഞാന്‍ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്.

എന്നേക്കാള്‍ രണ്ടു വയസ്സിനു ഇളയതാണ് നീ. പക്ഷേ എല്ലാ സീനിയോറിട്ടിയും തെറ്റിച്ചു നീയെന്നെ ഓവര്‍ ടേക്ക് ചെയ്തു കളഞ്ഞു. പറവൂരില്‍ എനിക്ക് നല്‍കിയ പൗരസ്വീകരണത്തിന് വന്നപ്പോള്‍. എന്നെ ചേര്‍ത്ത് പിടിച്ചു പാടിയ ഒരു പാട്ടുണ്ട്.

‘മിന്നാ മിനുങ്ങേ..മിന്നും മിനുങ്ങേ
എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ യാത്ര
നീ തനിച്ചല്ലേ പേടിയാകില്ലേ
കൂട്ടിന്നു ഞാനും വന്നോട്ടെ ‘

പേടിക്കേണ്ട മണി. നീ തനിച്ചല്ല. പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :