മഹാഭാരതത്തിന്റെ ജാരസന്തതിയാണ് രണ്ടാമൂഴം, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം "മഹാഭാരത"മാകില്ല; ഹൈന്ദവരോട് അഭ്യർത്ഥനയുമായി സംഘപരിവാർ

'എംടിയുടെ മാനസികവൈകല്യത്തിന് മഹാഭാരതമെന്ന് പേരിടരുത്’; അഭ്യർത്ഥനയുമായി സംഘപരിവാർ

aparna shaji| Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (08:32 IST)
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രചരിച്ചതാണ്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. നടൻ മോഹൻലാൽ, നിർമാണം ബി ആർ ഷെട്ടി, സംവിധാനം പരസ്യനിർമ്മാതാവ് ശ്രീകുമാർ, സിനിമയുടെ പേര് മഹാഭാരതം. ഭീമനാകുന്ന മോഹൻലാലിന് അഭിവാദ്യങ്ങൾ അർപ്പിച്ച് നിരവധി പേർ രംഗത്തെത്തി.

ഇപ്പോൾ സിനിമയെ നഖശിഖാന്തം എതിർപ്പുമായാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്. കെപി ശശികലയെ അനുകൂലിക്കുന്നവരുടെ ഫെയ്‌സ്ബുക്ക് പേജുള്‍പ്പെടെ അണികളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാന്‍ മുന്‍പിലെത്തിയിട്ടുണ്ട്. ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം ഒരിക്കലും "മഹാഭാരത"മാകില്ലെന്ന് ഇവർ പറയുന്നു.

വ്യാസമഹാഋഷിയുടെ മഹാഭാരതം ഒരിക്കലും രണ്ടാമൂഴമല്ലെന്ന് സംഘപരിവാർ ആരോപിക്കുന്നു. എംടിയുടെ മാനസികവൈകല്യ കൃതിയായ രണ്ടാമൂഴത്തെ ആസ്പദമാക്കി ഇറങ്ങുവാൻ പോകുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നൽകുകയാണെങ്കിൽ അതിനെതിരെ കോടതിയിൽ പോകുവാൻ തയാറാകണമെന്നും ശശികലയുടെ അണികൾ ആഹ്വാനം ചെയ്യുന്നു.

മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് പോലും വിളിക്കപ്പെടാൻ രണ്ടാമൂഴത്തിന് യോഗ്യതയില്ലെന്ന് ഇവർ പറയുന്നു. ഇത് മഹാഭാരതമാക്കിയാൽ അത് കാണുന്ന ലോകജനതയും (ഇംഗ്ലീഷ് ഉൾപ്പെടെ നൂറോളം ഭാഷകളിൽ പ്രദർശിപ്പിക്കപ്പെടും എന്നാണ് കേട്ടത്) വരും തലമുറയും ഇതിനെ യഥാർത്ഥ മഹാഭാരത കഥയായി തെറ്റിദ്ധരിക്കുവാൻ ഇടയുണ്ട്. അത് അനുവദിക്കരുത്. അങ്ങനെ കേസ് കൊടുത്താൽ കുറഞ്ഞ പക്ഷം "ഇത് ഞങ്ങടെ സ്വതന്ത്ര വ്യാഖ്യാനം, യഥാർത്ഥ മഹാഭാരതവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന മുന്നറിയിപ്പെങ്കിലും നൽകുവാൻ ഇവർ നിർബന്ധിതരാകുമെന്നും പോസ്റ്റിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :