പിന്നെ എന്തുകൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ? - വൈറലായി കുറിപ്പ്

Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (17:01 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലിറങ്ങിയ തമിഴ് ചിത്രം പേരൻ‌പ് പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധിപേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. നെഗറ്റീവുകൾ ഒന്നും ഇല്ലാതെ ചിത്രം മുന്നേറുമ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റെനീഷ് എന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ്.

'ലോകത്തെ ഏത് രാജ്യത്തെ സിനിമയിലും മമ്മൂട്ടി എന്ന നടനെ മനോഹരമായി ഉപയോഗിക്കാന്‍ സാധിക്കും' എന്ന് കുറിപ്പിൽ പറയുന്നു.

റെനീഷിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ സിനിമകള്‍ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് ഏകദേശം പതിമൂന്ന് വര്‍ഷങ്ങളായി. നൂറോളം രാജ്യങ്ങളിലെ സിനിമകള്‍ ഇതിനകം കണ്ടു കഴിഞ്ഞു. വാള്‍ട്ടര്‍ സാലസില്‍ നിന്നും തുടങ്ങുന്ന വലിയൊരു നിര ഇഷ്ട സംവിധായകരായുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകര്‍ രണ്ട് പേരാണ്. ഒന്ന് അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റിയൂ, രണ്ട് അസ്ഗാര്‍ ഫര്‍ഹാദി.

ഇനാരിറ്റിയൂ നാല് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വീണ്ടുമൊരു കഥ പറയുന്നതായി ഞാന്‍ ഇടയ്ക്ക് സങ്കല്‍പ്പിക്കാവുണ്ട്. ഏഷ്യയിലെ പശ്ചാത്തലം ഇന്ത്യയായും ഇന്ത്യയിലെ കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണെന്നും വെറുതേ സങ്കല്‍പ്പിക്കും. എന്നിട്ട് ആ സിനിമയ്ക്കായ് വെറുതേ കൊതിക്കും.

അതുപോലെ ഫര്‍ഹാദിയുടെ എവരിബഡി നോസില്‍ അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലേക്ക് വരുന്ന റികാര്‍ഡോ ഡാറിന് പകരം ഇന്ത്യയില്‍ നിന്നും സ്‌പെയിനിലേക്ക് മമ്മൂട്ടി വരുന്നതായി സങ്കല്‍പ്പിച്ച് വെറുതേ കൊതിക്കാറുണ്ട്.
അത് പോലെ ഫര്‍ഹാദിയുടെ എല്ലാ സിനിമയിലും നായകന് പകരം മമ്മുട്ടിയെ സങ്കല്‍പ്പിച്ച് ഞാന്‍ കൊതിക്കാറുണ്ട്.

ഞാന്‍ സങ്കല്‍പ്പിച്ച് നോക്കിയത് മമ്മൂട്ടി എന്ന നടന്റെ പ്രത്യേകതയാണ്. ലോകത്തെ ഏത് രാജ്യത്തെ സിനിമയിലും മമ്മുട്ടി എന്ന നടനെ മനോഹരമായി ഉപയോഗിക്കാന്‍ സാധിക്കും. ആ ഒരു കഴിവ് ഇന്ത്യയിലെ മറ്റൊരു നടനിലും ഞാന്‍ കണ്ടിട്ടില്ല.

ജാവിയര്‍ ബാര്‍ദെം, റികാര്‍ഡോ ഡാറിന്‍ ഇവരെയൊക്കെ മമ്മൂട്ടി വളരെ സിമ്പിളായി മറി കടന്നു പോകും. ലോക സിനിമയില്‍ ഇപ്പോള്‍ അതിരുകളൊന്നും ഇല്ല, ഇറാനിലുള്ള അസ്ഗര്‍ ഫര്‍ഹാദി അര്‍ജന്റീനയിലുള്ള റിക്കാര്‍ഡോ ഡാറിനെ വച്ച് സിനിമ ചെയ്യും, സ്‌പെയിനിലുള്ള ജാവിയര്‍ ബാര്‍ദെ മിനെ വച്ച് സിനിമ ചെയ്യും, ഫ്രാന്‍സിലുള്ള തഹാര്‍ റഹീമിനെ വച്ച് സിനിമ ചെയ്യും, ഫ്രാന്‍സിലുള്ള ഗൊദാര്‍ദ് തന്റെ സിനിമയിലെ കുഞ്ഞു റോളില്‍ മെക്‌സിക്കോയില്‍ നിന്നും ഗായേല്‍ ഗാര്‍ഷ്യ ബെര്‍ണാലിനെ കൊണ്ടു വരും. ഇറാനിലുള്ള മജീദ് മജീദി ഇന്ത്യയില്‍ വന്ന് സിനിമ ചെയ്യും, ഇന്ത്യയിലുള്ള A R റഹ്മാന്‍ ഇറാനി സിനിമയ്ക്ക് സംഗീതം നല്‍കും അങ്ങനെയങ്ങനെ,,, പിന്നെ എന്ത് കൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ?. അതിന്റെ കാരണം മമ്മൂട്ടി ഇതു വരെ അഭിനയിച്ച് പോരുന്ന കൂറ സിനിമകളാണ്. മമ്മൂട്ടിയെ അന്വേഷിച്ച് ഇങ്ങോട്ട് വരാനുള്ള സാധ്യത മൂപ്പര് തന്നെ അടച്ച് വച്ചിരിക്കുകയാണ്.

മതിലുകളും വിധേയനും ഭൂതകണ്ണാടിയും തനിയാവര്‍ത്തനവും പോലുള്ള സിനിമകളിലൂടെ കഴിവു തെളിയിച്ച നടന്‍ വര്‍ഷങ്ങളോളമാണ് പുറകോട്ട് നടന്നത്. കാനിലും വെനീസിലും റോട്ടര്‍ഡാമിലും ബെര്‍ലിനിലും ടോറന്റോയിലും നിരൂപക പ്രശംസയേല്‍ക്കേണ്ട നടന്‍ കൂറ ഫാന്‍സിനെ ആനന്ദിപ്പിക്കുന്ന നിലയിലേക്ക് വര്‍ഷങ്ങളോളമാണ് ചുരുങ്ങിപ്പോയത്.

ഇത്രയും മമ്മൂട്ടിയെ കുറിച്ച് പറയാന്‍ കാരണം ഇന്നലെ അദ്ദേഹത്തിന്റെ ഒരു സിനിമ കണ്ടു. പേരന്‍പ്പു, പുറത്തു കടന്ന് രക്ഷപ്പെടാനാവാത്ത വിധം ജീവിതത്തിനുള്ളില്‍ അകപെട്ടു പോയ, അളവറ്റ സ്‌നേഹം മാത്രം കൈമുതലായുള്ള ഒരു പാവം മനുഷ്യന്റെ കഥ. മമ്മൂട്ടിയിലെ അന്താരാഷ്ട്ര നടനിലെ ഒരരികു മാത്രം ഉപയോഗപ്പെടുത്തി, അന്താരാഷ്ട്ര പ്രമേയം കൈകാര്യം ചെയ്യുന്ന മനോഹര സിനിമ. കട്രതു തമിഴ്, തങ്കമീന്‍കള്‍ എന്നീ സിനിമകളിലൂടെ വരവറിയിച്ച റാമിന്‍ പേരന്‍പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :