പേരൻപിന് മേളയിൽ നിറഞ്ഞ സ്വീകരണം, വീണ്ടും പ്രദർശിപ്പിക്കും

അപർണ| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (12:16 IST)
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഇന്നലെ ഗോവയില്‍ പൂര്‍ത്തിയായി. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു സദസിന്റെ പ്രതികരണം. സംവിധായകൻ റാമിനും മറ്റുള്ളവർക്കും നിറഞ്ഞ അനുമോദനവും അഭിനന്ദന പ്രവാഹവും ആയിരുന്നു. ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയും പലര്‍ക്കും ടിക്കറ്റ് ലഭിക്കാതിരുന്നതും കണക്കിലെടുത്ത് 27ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.

കേരളത്തില്‍ നിന്നും തമിഴകത്തു നിന്നുമുള്ള ചില ആരാധകരും പേരന്‍പ് ആദ്യ പ്രദര്‍ശനം കാണുന്നതിനായി ഗോവയില്‍ എത്തിയിരുന്നു. തങ്കമീന്‍കള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റാം സംവിധാനം ചെയ്ത പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രോല്‍സവത്തില്‍ മസ്റ്റ് വാച്ച്‌ പട്ടികയില്‍ ഇടം നേടിയിരുന്നു.

ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് പലരും പറഞ്ഞിരുന്നു. സിനിമ കണ്ടവരുടെ ഒക്കെ ഉള്ളിൽ ഒരു വിങ്ങലായി നോവായി അമുദവൻ ഉണ്ട്.

അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. അഞ്ജലിയും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്.

ഈ വര്‍ഷം തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് തനിക്കുറപ്പുണ്ടെന്ന് ശരത് കുമാറും പറഞ്ഞിരുന്നു. സിദ്ധാർത്ഥ്, സത്യരാജ് എന്നിവരും മമ്മൂട്ടിക്ക് അവാർഡ് ലഭിക്കുമെന്ന് തന്നെയാണ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :