മാമാങ്കത്തിന് ഇന്ന് കൊടിയേറും, മമ്മൂട്ടി ചാവേറാകുന്നു!

ആദ്യ ഷെഡ്യൂളിൽ മമ്മൂട്ടി മാത്രം?!

aparna| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2018 (12:44 IST)
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്‍റെ ആദ്യഷെഡ്യൂൾ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. മംഗലാപുരത്ത് മാമാങ്കത്തിന്‍റെ ഏഴുനാള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിൻ ചെയ്തു.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഒരു മാസമായി നടന്നുവരികയാണ്.

താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ സജീവ് പിള്ളയും നിര്‍മ്മാതാവ് വേണു കുന്നമ്പിള്ളിയും. ആദ്യ ഷെഡ്യൂളിൽ മമ്മൂട്ടിയും സഹതാരങ്ങളും മാത്രമാണുള്ളത്. നായികമാർ രണ്ടാം ഷെഡ്യൂളിൽ ആണ് ചിത്രത്തിന്റെ ഭാഗമാവുക. ഏപ്രിലിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.

തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്. കമല്‍ഹാസന്‍റെ വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ആക്ഷന്‍ ചിട്ടപ്പെടുത്തിയ കെച്ച ആണ് സ്റ്റണ്ട് കൊറിയോഗ്രഫി.

സജീവ് പിള്ളയുടെ ആദ്യ സംവിധാന സംരംഭമാണ് മാമാങ്കം. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ശിഷ്യനാണ് സജീവ്. വിധേയനും മതിലുകളും പോലെ മാമാങ്കവും മമ്മൂട്ടിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഏടായിരിക്കും. 12 വര്‍ഷത്തെ ഗവേഷണത്തിനും എഴുത്തിനും ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്.

എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന പോരാട്ടത്തിന്‍റെ വീരകഥയാണ് മാമാങ്കം പറയുന്നത്. തിരുനായായയില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷം തികയുമ്പോഴാണ് മാമാങ്ക മഹോല്‍സവം അരങ്ങേറിയത്.

മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയില്‍ മമ്മൂട്ടി ഇപ്പോഴാണ് ഭാഗമാകുന്നത്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. എം ജയചന്ദ്രനാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :