മമ്മൂട്ടി പുതിയ ഭാഷ പഠിക്കുന്നു, അടുത്ത ഹിറ്റിനായി മെഗാസ്റ്റാർ!

ഭാഷയുടെ വ്യത്യസ്തതയെ തനിമയോടെ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല! അടുത്ത ഹിറ്റിനായി മെഗാസ്റ്റാർ!

aparna shaji| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (14:39 IST)
മലയാള ഭാഷയെ അതിന്റെ വ്യത്യസ്തമായ പ്രാദേശികഭേദത്തോടെ, അതേ തനിമയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല. കടപ്പുറം ഭാഷ പ്രേക്ഷകരിലേക്ക് എത്തിച്ച അമരത്തിലെ അച്ചൂട്ടി, തൃശൂരിലെ നാട്ടുഭാഷയിലൂടെ നർമം കൈകാര്യം ചെയ്ത പ്രാഞ്ചിയേട്ടൻ, കോട്ടയം കുഞ്ഞച്ചന്റെ തിരുവിതാംകൂർ കുടിയേറ്റ ഭാഷയും, കന്നടകലർപ്പുള്ള ചട്ടമ്പിനാടിലെ വീരേന്ദ്രമല്യയും എന്നും പ്രേക്ഷകരുട ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നതിന്റെ കാരണം മമ്മൂട്ടി കൈകാര്യം ചെയ്ത ഭാഷ തന്നെ.

തീർന്നില്ല, ഇനിയുമുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഷ തനിക്ക് ചേരുമെന്ന് തെളിയിച്ച കഥാപാത്രമായിരുന്നു രാജമാണിക്യത്തിലെ മാണിക്യം പറഞ്ഞ ഭാഷ. കൊങ്കിണിയും മലയാളവും കൂടിക്കലർന്ന കമ്മത്ത്, തമിഴ് കലര്‍ന്ന മലയാള ഭാഷണവുമായി കറുത്ത പക്ഷികളിലെ മുരുകനും, മലബാര്‍ ഭാഷാ ശൈലിയുള്ള ബാവൂട്ടിയും ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച മമ്മൂട്ടി സിനിമയും ഭാഷയുമാണ്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി എഴുതിചേർക്കുകയാണ്. കന്നടയും തുളുവും മലയാളവും കൂടിക്കലർന്ന കാസർഗോഡ് ഭാഷക്കാരനായ നിത്യാനന്ദ ഷേണായി.

ഇതോടെ ഏറ്റവും കൂടുതല്‍ മലയാളാ ഭാഷാഭേദങ്ങള്‍ അവതരിപ്പിച്ച നായകനെന്ന സ്വന്തം റെക്കോര്‍ഡില്‍ മമ്മൂട്ടി ഒരു കഥാപാത്രത്തെക്കൂടി ചേര്‍ക്കും. രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തൻപണം എന്ന ചിത്രത്തിൽ മമ്മൂട്ടി കാസർഗോഡ് ഭാഷ പഠിക്കുന്നുവെന്ന വാർത്ത ആരാധകർ ആകാംഷയോടെയാണ് കേട്ടത്. മമ്മൂട്ടി കൈകാര്യം ചെയ്യുന്ന ഭാഷ കേട്ടാൽ ഒറിജനൽ ആയി അദ്ദേഹം ആ നാട്ടുകാരൻ ആണെന്ന് തോന്നിപോകും. അത്രയ്ക്ക് സൂഷ്മതയോടെയാണ് മമ്മൂട്ടി ഓരോ ഭാഷയും കൈകാര്യം ചെയ്യുന്നത്.

മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ കാസര്‍ഗോഡ്കാരന്‍ പിവി ഷാജികുമാറാണ് മമ്മൂട്ടിയെ കാസര്‍ഗോഡ് ഭാഷ പഠിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടനിലെയും രാജമാണിക്യത്തിലെയും പോലെ നാടന്‍ വാമൊഴിയിലുള്ള പഞ്ച് ഡയലോഗുകൾ പ്രതീക്ഷിയ്ക്കുന്നതിൽ തടസ്സമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :