ഡയലോഗുകളെല്ലാം പഠിച്ച് റെഡിയായിരിക്കുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത് !; ഹരിശ്രീ അശോകന്‍ പറയുന്നു

പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ്ങിനിടയിൽ അന്ന് സംഭവിച്ചത് ഹരിശ്രീ അശോകന്‍ പറയുന്നു

harisree asokan ,  punjabi house , cinema ,പഞ്ചാബി ഹൗസ്, സിനിമ , ഹരിശ്രീ അശോകന്‍ , ഷൂട്ടിംഗ്
സജിത്ത്| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (12:16 IST)
ഏതൊരു മലയാളിയേയും വളരെയേറെ രസിപ്പിച്ച ഒരു സിനിമയായിരുന്നു പഞ്ചാബി ഹൗസ്. ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകന്‍. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നു തന്റെ ഭാര്യ പ്രീത. അവള്‍ തന്റെ ജീവിതത്തില്‍ വന്നതിനു ശേഷമാണ് താന്‍ സിനിമയിലെത്തിയത്. അവള്‍ കൊണ്ടുതന്ന ഭാഗ്യമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അശോകന്‍ പറയുന്നു.

വിവാഹം കഴിഞ്ഞ ശേഷം തങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ പോയി. തന്റെ കൂടെ വന്ന ശേഷമാണ് അവള്‍ ആദ്യമായി എയര്‍പോര്‍ട്ട് കാണുന്നത്. വിവാഹം കഴിഞ്ഞ് പല സ്ഥലങ്ങളിലും മിമിക്‌സ് പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം അവളെയും കൊണ്ടുപോയിരുന്നു. ഞാന്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് സദസ്സിന്റെ ഏറ്റവും മുന്നില്‍ അവളാകും ഇരിക്കുക. ചെയ്യുന്ന കോമാളിത്തരങ്ങള്‍ അവളുടെ മുന്നില്‍ വച്ചാണെങ്കില്‍ എനിക്ക് ചമ്മല്‍ വരും. പിന്നെ അവളെ പ്രോഗ്രാമുകള്‍ക്ക് കൊണ്ടുപോകാതായെന്നും അശോകന്‍ പറഞ്ഞു.

പഞ്ചാബിഹൗസിന്റെ ഷൂട്ടിംഗ് സെറ്റിലും അവളെ കൊണ്ടുപോയിരുന്നു. ഡയലോഗുകളൊക്കെ പഠിച്ച് റെഡിയായിരിക്കുകയാണ്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അശോകനില്‍ നിന്നും കഥാപാത്രമായ രമണനിലേക്ക് മാറി. സീനുകളോരോന്നും തകൃതിയായി നടക്കുകയായിരുന്നു. ഒരു സീനിന് വേണ്ടിയുള്ള ഡയലോഗ് പറയാന്‍ തിരിഞ്ഞപ്പോള്‍ കുറച്ചകലെ മാറി എന്നെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു പ്രീത. അവളെ കണ്ടതോടെ രമണനായ ഞാന്‍ മരണനായി മാറിയെന്നും അശോകന്‍ പറഞ്ഞു.

അവള്‍ നില്‍ക്കുന്നത് കൊണ്ട് ഡയലോഗുകളൊന്നും ഓര്‍മ്മയിലേക്ക് വരുന്നില്ല. മൂന്ന് പ്രാവശ്യം ടേക്കെടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ ഞാന്‍ പ്രീതയെ മാറ്റിനിര്‍ത്തി പറഞ്ഞു, 'നീ അങ്ങോട്ട് മാറിനില്‍ക്ക്, നീ ഇങ്ങനെ എന്നെത്തന്നെ നോക്കിയിരുന്നാല്‍ എനിക്ക് അഭിനയിക്കാന്‍ കഴിയുന്നില്ല, ബ്രേക്ക് വരുമ്പോള്‍ ഞാന്‍ വിളിക്കാം, അപ്പോള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞ് ഞാനവളെ അപ്പുറത്തേക്ക് വിട്ടു. അതിനുശേഷമാണ്
തനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിച്ചതെന്നും അശോകന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :