'റിലീസിന് മുൻപ് തരാമെന്ന് പറഞ്ഞ തുക താങ്കളുടെ അന്ത്യയാത്രയിൽ വഴി ചിലവിനായി ഉപകാരപ്പെടട്ടെ‘- നിർമാതാവിനോട് ഓലപീപ്പിയുടെ സംവിധായകൻ

താങ്കൾ എന്നെ വിളിച്ച തെറികളും ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല: ഓലപീപ്പിയുടെ സംവിധായകൻ

അപർണ| Last Modified വ്യാഴം, 14 ജൂണ്‍ 2018 (15:52 IST)
തന്നെ അറിയിക്കാതെ താൻ സംവിധാനം ചെയ്ത ചിത്രം റിലീസിനൊരുക്കുന്ന നിർമാതാവ് ലാസർ ലത്തീഫിനെ പരിഹസിച്ച് സംവിധായകൻ കൃഷ് കൈമൾ. ഓലപ്പീപ്പി ബിജു മേനോൻ നായകനായ ഓലപീപ്പിയെന്ന ചിത്രത്തിന്റെ സംവിധായകനാണ് കൃഷ്.

1970 മുതൽ 2005 വരെ ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയും ബന്ധങ്ങളിലൂടെയും സഞ്ചരിച്ച ഓലപീപ്പി ഏറെ നിരൂപ പ്രശംസ നേടിയിരുന്നു. ഇതിനുശേഷം കൃഷ് സംവിധാനം ചെയ്ത് പ്രിയാമണി മുഖ്യകഥാപാത്രമായ ‘ആഷിഖ് വന്ന ദിവസം’ എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് റിലീസ് ചെയ്യുന്ന കാര്യം താനറിഞ്ഞതെന്ന് കൃഷ് പറയുന്നു.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഓലപ്പീപ്പിയ്ക്കു ശേഷം ഞാൻ എഴുതി, ഛായഗ്രഹണവും സംവിധാനവും ചെയ്ത "ആഷിഖ്‌ വന്ന ദിവസം നാളെ തിയേറ്ററുകളിൽ എത്തുന്നുവെന്ന് സോഷ്യൽ മീഡിയകൾ വഴി അറിയുവാൻ കഴിഞ്ഞു. വളരെ സന്തോഷമുണ്ട്.
എന്ത് തരും എന്നു ചോദിക്കാതെ, കഥ പോലും കേൾക്കാതെ, എന്നോടുള്ള വിശ്വാസത്തിന്റെ പേരിൽ അഭിനയിക്കാൻ ഓടി വന്ന എന്റെ പ്രിയ സുഹൃത്ത് പ്രിയാമണിയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതുപോലെ യാത്രാക്കൂലി പോലും ചോദിക്കാതെ വന്ന് അഭിനയിച്ചിട്ടു പോയ എന്റെ സുഹൃത്തുക്കളായ സംവിധായകൻ മനു സുധാകർ ,സ്റ്റാജൻ അരുൺ പുനലൂർ, നസീർ, ശ്രീഹരി, ജബ്ബാർ ചെമ്മാട്, രാമചന്ദ്രൻ,ജയൻ നാണപ്പൻ കൂടാതെ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ ആയ കലാഭവൻ ഹനീഫ്, അൻസാർ തുടങ്ങി ഓരോ അഭിനേതാക്കൾക്കും എന്റെ പ്രത്യേക നന്ദി

തുഛമായ പ്രതിഫലവും, റേഷൻ ഭക്ഷണവും കഴിച്ച് എന്റെ കൂടെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത സഹപ്രവത്തകരോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. എഡിറ്റർ ബാബുരത്നം, കലാസംവിധായകൻ മനോജ് നാഡി, സംഗീത സംവിധായകൻ മാത്യു പുളിക്കൻ പ്രൊഡക്ഷൻ കൺട്രോളർ കിച്ച ഹൃദയ്, എന്റെ സഹസംവിധായകർ വിമൽ പ്രകാശ്, ജംനാസ് മുഹമ്മദ്, നിങ്ങളോട് നിർമ്മാതാവ് കാണിച്ച എല്ലാ അപമര്യാദകൾക്കും ഞാൻ ക്ഷമ ചോദിയ്ക്കട്ടെ.

നിർമാതാവും, ഈ ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ശ്രീ നാസ്സർ ലത്തീഫിനോടും രണ്ടു വാക്ക് ... താങ്കൾ തന്ന ഒരു ചെറിയ ബജറ്റിൽ നിന്നു കൊണ്ട് എന്റെ പരിമിതമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാൻ ഈ ചിത്രം തീർത്ത് തന്നിട്ടുണ്ട്. ജോലികൾ എല്ലാം ചെയ്യാൻ വേണ്ടി താങ്കൾ എനിക്കു തന്ന ഒരു ലക്ഷം രുപയും കുറെ തെറി വിളികളും, ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. താങ്കൾ എനിക്ക് ഒരു വലിയ പാഠമാണ് .:താങ്കളുടെ സുഹൃത്ത് ഇസ്മയിലിനെ സാക്ഷിനിർത്തി റിലീസിന് മുമ്പ് തരാമെന്ന് പറഞ്ഞ ബാക്കി തുക ,താങ്കൾ വിശ്വസിയ്ക്കുന്ന സവ്വശക്തനായ അള്ളാഹുവിന്റെ അടുത്തേക്കുള്ള താങ്കളുടെ അന്ത്യയാത്രയിൽ വഴി ചിലവിനായി ഉപകാരപ്പെടട്ടെ..

പ്രിയ സുഹൃത്തുക്കളേ, ഈ ചെറിയ ചിത്രം നിങ്ങൾ തിയേറ്ററിൽ വന്നു കണ്ടാൽ, ഞാനടക്കം ഈ ചിത്രത്തിന വേണ്ടി സഹകരിച്ച, പ്രവത്തിച്ച എല്ലാവർക്കും കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം അതായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :