പ്രിയദർശൻ വീണ്ടും വിവാദങ്ങളിലേക്കോ?

16 വർഷങ്ങൾക്ക് ശേഷം ആമിർ പുരസ്കാര വേദിയിൽ, ഇത് പ്രിയദർശന്റെ മുഖത്തേറ്റ അടിയോ?

aparna shaji| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (09:03 IST)
ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ജൂറി ചെയർമാൻ ഒരുപാട് വിമർശനങ്ങൾ എറ്റുവാങ്ങിയിരുന്നു. മികച്ച നടനുള്ള അവാർഡ് അക്ഷയ് കുമാറിന് നൽകുകയും ആമിർ ഖാനെ തഴയുകയും ചെയ്തതായിരുന്നു കാരണം. ദേശീയ പുരസ്‌കാരമായാലും ആമിര്‍ ഖാന്‍ വാങ്ങാനെത്തില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നായിരുന്നു പ്രിയദർശന്റെ ന്യായീകരണം. എന്നാൽ ഈ തീരുമാനങ്ങളൊക്കെ മാറ്റിയിരിക്കുകയാണ് എന്ന് തോന്നുന്നു.

16 വർഷങ്ങൾക്ക് ശേഷം ആമിർ ഒരു പുരസ്കാരം കൈനീട്ടി വാങ്ങിയിരിക്കുകയാണ്. നാടകാചാര്യനും സംഗീതഞ്ജനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥമുള്ള വിശേഷ് പുരസ്‌കാരമാണ് ആമിര്‍ ഏറ്റുവാങ്ങിയത്. ദങ്കല്‍ എന്ന സിനിമയിലെ സവിശേഷ പ്രകനടത്തിനാണ് പുരസ്‌കാരം. അച്ഛന്റെ സ്മരണാര്‍ത്ഥം ലതാ മങ്കേഷ്‌കറിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലതാ മങ്കേഷ്‌കറും അവാര്‍ഡ് ദാനചടങ്ങിലുണ്ടായിരുന്നു.

രാജ്യത്ത് ശക്തിപ്പെടുന്ന അസഹിഷ്ണുതയ്ക്കെതിരായ പ്രസ്താവനയുടെ പേരില്‍ ഹിന്ദുത്വവാദികള്‍ ആമിര്‍ രാജ്യം വിടണമെന്ന് ഭീഷണി മുഴക്കിയതിന്റെ രണ്ടാം വര്‍ഷത്തില്‍ ആര്‍ എസ് എസ് തലവനില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിച്ചെന്നത് മറ്റൊരു കൗതുകം. ഈ അവാർഡിന്റെ എല്ലാ നേട്ടവും അഭിനയിച്ച സിനിമകളുടെ രചയിതാക്കള്‍ക്കും സംവിധായകര്‍ക്കും ഉള്ളതാണെന്ന് ആമിര്‍ പറഞ്ഞു.

ആമിർ പുരസ്കാരം വാങ്ങിയതോടെ പ്രിയദർശൻ വീണ്ടും വിവാദങ്ങളിലേക്ക് ചെന്നുപെടുകയാണോ എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ചോദ്യം. പുരസ്കാരം വാങ്ങിയതിനെ പ്രശംസിച്ചും പ്രിയദർശനെ വിമർശിച്ചും ഇതിനോടകം നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.

വിശേഷ് പുരസ്‌കാരം ആമിർ സ്വീകരിച്ചതോടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആമിറിനു നൽകിയിരുന്നെങ്കിൽ അദ്ദേഹം സ്വീകരിക്കുമായിരുന്നു എന്നും സോഷ്യൽ മീഡിയ പറയുന്നു. അവാർഡ് സ്വീകരിക്കില്ല എന്ന ന്യായീകരണം പറഞ്ഞ് ആമിറിന് അവാർഡ് നൽകാതിരുന്ന പ്രിയദർശന്റെ മുഖത്തേറ്റ അടിയാണ് ഈ പുരസ്കാരമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :