‘നാട്ടിലല്ല വളർന്നതെങ്കിലും വീട്ടിൽ മലയാളത്തിൽ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ‘

Last Modified വെള്ളി, 31 മെയ് 2019 (18:27 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. അദ്ദേഹത്തിന് പിന്നാലെയായി മകനായ ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്ക് എത്തിയിരുന്നു. മകന്‍ മാത്രമല്ല മകളായ സുറുമിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. വാപ്പച്ചിയും ദുൽഖറും സിനിമയിലേക്ക് വന്നപ്പോൾ വ്യത്യസ്ത വഴിയിലൂടെയായിരുന്നു സുറുമിയുടെ സഞ്ചാരം.

വരകളുടെ ലോകത്തിലൂടെയാണ് ഈ താരപുത്രിയുടെ സഞ്ചാരം. ഒരു കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തി എന്ന നിലയില്‍ സിനിമയെ ഏറെ ഇഷ്ടവും അതിനൊപ്പം പേടിയുമാണന്ന് മമ്മൂട്ടിയുടെ മകള്‍ സുറുമി. ക്യമറയുടെ മുമ്പില്‍ തന്നെ നില്‍ക്കുവാന്‍ ഏറെ നാണമാണന്ന് സുറുമി ഏഷ്യവില്ലെയുടെ അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടിയെന്ന മനുഷ്യന്റെ, കുടുംബനാഥനെ ഫോളോ ചെയ്യുന്നവർ നിരവധിയാണ്. അക്കൂട്ടത്തിൽ നടൻ ആസിഫ് അലിയുമുണ്ട്. ഇപ്പോഴിതാ, ആസിഫ് അലി അടക്കമുള്ളവരുടെ തീരുമാനം ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് സുറുമിയുടെ വാക്കുകൾ.

'എപ്പോഴും തിരക്കാണെങ്കിൽ പോലും കുടുംബകാര്യങ്ങളിൽ വാപ്പച്ചി വളരെയെറെ ശ്രദ്ധയുള്ളയാളാണ്. നാട്ടിലല്ല ഞങ്ങൾ വള‌ർന്നതെങ്കിൽ കൂടി മലയാളത്തിൽ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ. എന്തൊക്കെ പറഞ്ഞുകഴിഞ്ഞാലും മലയാളത്തിൽ തന്നെ സംസാരിക്കണം'- സുറുമി പറയുന്നു. എന്നാൽ ഇക്കാര്യത്തിലെല്ലാം അമ്മയുടെ പിന്തുണ ഏറെ വലുതാണെന്നും സുറുമി വ്യക്തമാക്കുന്നു.

ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞ് അദ്ദേഹം നിര്‍ബന്ധിക്കാറില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കുട്ടിക്കാലം മുതലേ ലഭിച്ചിരുന്നു. ആര്‍ട്‌സില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചപ്പോഴും എല്ലാവരും പിന്തുണച്ചിരുന്നുവെന്നും സുറുമി പറയുന്നു.

ഫോട്ടോഗ്രാഫിയോട് അല്‍പം കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. വാപ്പച്ചി ഒരു കാര്യവും ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. എന്നും ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ പൂര്‍ണ പിന്തുണയുമായി നിന്നിരുന്നു. സുറുമി പറയുന്നു.

ചിത്രക്കാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. താന്‍ വരച്ച എല്ലാ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സുറുമി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :