പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ 'എഡ്ഡി' എത്തുന്നു! അതൊരു ഒന്നൊന്നര വരവാണ്!

മാസായി മമ്മൂട്ടി

aparna| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (11:20 IST)
സ്ക്രീനില്‍ വില്ലത്തരം കാട്ടാനിറങ്ങിയാല്‍ മമ്മൂട്ടിയെ കഴിഞ്ഞേ അത്തരം കഥാപാത്രങ്ങള്‍ക്ക് വേറെയാരുമുള്ളൂ. ഈ വര്‍ഷം അത്തരമൊരു പ്രകടനത്തിന് മലയാളികള്‍ സാക്ഷ്യം വഹിക്കും. അതൊരു ഒന്നൊന്നര വരവാണ്! ഈ ക്രിസ്മസിന് ആഘോഷം ഉറപ്പിക്കാൻ എത്തുകയാണ് മാസ്റ്റർ പീസ്.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല!

ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍.

സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്.

അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!

വർഷങ്ങൾക്ക് ശേഷം ക്യാംപസിലേക്ക് എത്തുന്ന മമ്മൂക്ക തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റാകുന്നത്. അത് ന്യൂജനറേഷൻ കുട്ടികളോട് നേർക്ക് നേർ ഏറ്റുമുട്ടലാകുമ്പോൾ ഹരം ഇരട്ടിക്കുകയും ചെയ്യും.

ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന ഈ ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഇനിയും പേര് നിശ്ചയിക്കാത്ത ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു.

ന്യൂജനറേഷൻ സ്റ്റൈലുകളിലൂടെ മമ്മൂട്ടിയുടെ അവതരണം ചിത്രത്തിന്റെ ഹൈലൈറ്റാണെങ്കിലും കുടുംബ പ്രേക്ഷകരുടെ പ്രീയങ്കരനായി മാറും എഡ്ഡിയെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സി.എച്ച് മുഹമ്മദ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :